സൊമാറ്റോ ഉടമ ദീപീന്ദര്‍ ഗോയലിന്റെ നെറ്റിയിലെ ബ്രെയിന്‍ ഗാഡ്ജെറ്റ് ടെമ്പിള്‍ വൈറല്‍; സംഗതി നിസ്സാരമല്ല, നമ്മുടെ മാനസിക സമ്മര്‍ദ്ദം അളക്കാന്‍ കഴിവുളള അദ്ഭുത ഡിവൈസ്‌

അടുത്തിടെ രാജ് ഷമാനിയുടെ ‘ഫിഗറിങ് ഔട്ട്’ എന്ന പ്രശസ്തമായ പോഡ്കാസ്റ്റില്‍ സൊമാറ്റോ സി.ഇ.ഒ ദീപീന്ദര്‍ ഗോയല്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂ കേള്‍ക്കുന്നതിലുപരി എല്ലാവരുടെയും കണ്ണുടക്കിയത് അദ്ദേഹത്തിന്റെ നെറ്റിയിലായിരുന്നു. നെറ്റിയുടെ വലത് വശത്തായി മിന്നിത്തിളങ്ങുന്ന ആ സില്‍വര്‍ ഉപകരണം എന്താണെന്നറിയാന്‍ ഏവരും ഇന്റര്‍നെറ്റില്‍ തിരച്ചിലായിരുന്നു. പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെല്ലാം ഇത് വലിയ ചര്‍ച്ചയായി . ചിലര്‍ അതൊരു മൈക്കാണെന്ന് കരുതി, മറ്റു ചിലരാകട്ടെ മുറിവില്‍ വയ്ക്കുന്ന ഇലക്ട്രോണിക് പ്ലാസ്റ്റര്‍ ആണെന്നും തമാശ രൂപത്തില്‍ കമന്റ് ചെയ്തു.

എന്നാല്‍ സംഗതി അല്പം ഗൗരവമുള്ളതാണ്.തലച്ചോറിന്റെ ആരോഗ്യം അളക്കുന്ന ‘ടെമ്പിള്‍’ എന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള ഏറ്റവും പുതിയ ഇലക്ട്രോണിക് ഗാഡ്ജറ്റാണിത്. ഗോയലിന്റെ തന്നെ ഗവേഷണ വിഭാഗമായ കണ്ടിന്യൂ റിസര്‍ച്ച് ആണ് ഈ സ്മാര്‍ട്ട് സെന്‍സര്‍ വികസിപ്പിച്ചെടുത്തത്. ഹൃദയമിടിപ്പ് അളക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ പോലെ, തലച്ചോറിലെ രക്തയോട്ടവും ഓക്‌സിജന്റെ അളവും തത്സമയം നിരീക്ഷിക്കാന്‍ കഴിയും എന്നതാണ് ഈ ഗാഡ്ജറ്റിന്റെ പ്രത്യേകത

ഭൂമിയിലെ ഗുരുത്വാകര്‍ഷണം മനുഷ്യന്റെ വാര്‍ദ്ധക്യത്തെ സ്വാധീനിക്കുന്നു എന്ന തന്റെ വ്യക്തിപരമായ നിരീക്ഷണത്തെ കുറിച്ചും ഗോയല്‍ ഇതില്‍ സംസാരിക്കുന്നുണ്ട്. നമ്മള്‍ എപ്പോഴും നിവര്‍ന്നു നില്‍ക്കുന്നവരായതുകൊണ്ട് തലച്ചോറിലേക്ക് രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. ഇത് കാലക്രമേണ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം എന്നാണ് അദ്ദേഹം കരുതുന്നത്. ഇത് പഠിക്കാനാണ് അദ്ദേഹം ഈ ഉപകരണം ഉപയോഗിക്കുന്നത്.

ടെമ്പിളിലൂടെ നമ്മുടെ മനസ്സ് എപ്പോഴാണ് അമിതമായി സമ്മര്‍ദ്ദം അനുഭവിക്കുന്നതെന്ന് കൃത്യമായി തിരിച്ചറിയാം.ജോലിയിലോ പഠനത്തിലോ നമ്മുടെ ശ്രദ്ധ എപ്പോള്‍ കുറയുന്നു എന്ന് മനസ്സിലാക്കി മാറ്റങ്ങള്‍ വരുത്താം. മറവിരോഗം പോലുള്ള പ്രശ്‌നങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ ഈ സാങ്കേതികവിദ്യ ഭാവിയില്‍ സഹായിച്ചേക്കാം.

ഏകദേശം 225 കോടി രൂപയാണ് ഇതിന്റെ ഗവേഷണങ്ങള്‍ക്കായി ഗോയല്‍ നിക്ഷേപിച്ചിരിക്കുന്നത്. കേവലം ഒരു ബിസിനസ്സുകാരന്‍ എന്നതിലുപരി, മനുഷ്യന്റെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങള്‍ക്കായി ഇന്‍വെസ്റ്റ് ചെയ്യുന്ന ഗോയലിനെ പ്രശംസിച്ച് നിരവധി കുറിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.