കർണാടക സർക്കാരിന്റെ സൗജന്യ യാത്ര ജീവിതം വഴിമുട്ടിച്ചു ; ഭാര്യയെയും, മകനെയും കൊന്ന് വ്യവസായി ജീവനൊടുക്കി

ബംഗളൂരു : കര്‍ണാടക സര്‍ക്കാർ സ്ത്രീകൾക്കായി നടപ്പാക്കിയ സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘ശക്തി’ കാരണം കച്ചവടത്തില്‍ നഷ്ടം വന്നതായി ആരോപിച്ച് മകനെയും ഭാര്യയെയും കൊലപ്പെടുത്തി ജീവനൊടുക്കി വ്യവസായി. കര്‍ണാടകയിലെ മാണ്ഡ്യയിൽ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പ്രഭാകരന്‍ (65) എന്ന വസ്ത്ര വ്യാപാരി ജീവനൊടുക്കിയത്. സ്വന്തം കടയില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു ഇയാൾ.

പ്രഭാകരന്റെ ആത്മഹത്യാക്കുറിപ്പിലാണ് താന്‍ മരിക്കുന്നതിന്റെ കാരണം പറഞ്ഞിരിക്കുന്നത്. സ്ത്രീകള്‍ പ്രാദേശികമായി തുണിത്തരങ്ങള്‍ വാങ്ങുന്നതിന് പകരം നഗരങ്ങളിലേക്ക് പോയി സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയത് തന്റെ ബിസിനസില്‍ വന്‍ നഷ്ടമുണ്ടാക്കിയെന്നും, ഇതേത്തുടര്‍ന്ന് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ പോയതായും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

വീട്ടിൽ വെച്ച് ഭാര്യ ജ്യോതി (55)യേയും , മകന്‍ സന്തോഷ് (30) നേയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ വ്യവസായി, പിന്നീട് പുലര്‍ച്ചെ 3.30 ഓടെ നെഹ്റു നഗറിലുള്ള തന്റെ കടയില്‍ എത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത് . മകന്‍ സന്തോഷിന്റെ വിവാഹം കഴിഞ്ഞിട്ട് അധിക നാളുകള്‍ ആയിട്ടില്ല. സംഭവ സമയത്ത് സന്തോഷിന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവർ നല്ല ഉറക്കത്തിലായിരുന്നു എന്നാണ് വിവരം. രാവിലെ ജ്യോതിയെ വിളിക്കാന്‍ മുറിയില്‍ ചെന്നപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നത് മരുമകൾ കാണുന്നത്. ഉടൻ തന്നെ അയല്‍ക്കാരെയും ബന്ധുക്കളെയും അറിയിച്ചു. തുടര്‍ന്നാണ് പൊലീസെത്തി ബാക്കി നടപടിക്രമങ്ങളിലേയ്ക്ക് കടന്നത്.

ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍:

സാമ്പത്തിക പ്രതിസന്ധിയാണ് തന്റെയും കുടുംബത്തിന്റെയും മരണത്തിന് കാരണം. ‘ശക്തി’ പദ്ധതി മൂലം ആളുകള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ നഗരങ്ങളിലേക്ക് പോകുന്നതിനാല്‍ പ്രാദേശിക വസ്ത്രവ്യാപാരം പൂര്‍ണ്ണമായും തകര്‍ന്നു.

ബിസിനസ്സ് മന്ദഗതിയിലായതിനാല്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പലിശ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ഈ കമ്പനികളിലെ ഏജന്റുമാര്‍ വീട്ടിലെത്തി കുടുംബത്തെ മാനസികമായി പീഡിപ്പിക്കും. കുടുംബത്തിന്റെ അന്തസ്സിന് ഭംഗം വരുമെന്നും മാനഹാനി സംഭവിക്കുമെന്നും ഭയന്നാണ് താന്‍ ഈ കടുംകൈ ചെയ്തതെന്നുമാണ് പ്രഭാകരന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.