കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും ശക്തയായ വനിതാ നേതാക്കളില്‍ ഒരാളായ മമത ബാനര്‍ജിയുടെ രാഷ്ട്രീയ സാമ്രാജ്യം കണ്മുന്നില് തകര്‍ന്നടിയുന്ന കാഴ്ചയ്ക്കാണ് പശ്ചിമ ബംഗാള്‍ സാക്ഷ്യം വഹിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ, അധികാരം നഷ്ടപ്പെട്ടതിന്റെ ഒന്നാം മാസത്തില്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) കടുത്ത പിളര്‍പ്പിലേക്ക് നീങ്ങുകയാണ്. ഭൂരിഭാഗം ജനപ്രതിനിധികളും പാര്‍ട്ടിക്കെതിരെ കടുത്ത കലാപമുയര്ത്തിയതോടെ, 15 വര്‍ഷം ബംഗാള്‍ ഭരിച്ച മമതയുടെയും പാര്‍ട്ടിയുടെയും നിലനില്‍പ്പ് തന്നെ ഇപ്പോള്‍ വലിയ ചോദ്യച്ചിഹ്നമായി മാറിയിരിക്കുന്നു.
ദേശീയ രാഷ്ട്രീയത്തെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷവും മമതയ്ക്കും അനന്തരാവകാശിയായ അനന്തരവന് അഭിഷേക് ബാനര്‍ജിക്കും എതിരെ തിരിഞ്ഞത്. നിയമസഭയിലെ മുക്കാല്‍ ഭാഗത്തോളം (ഏതാണ്ട് 75 ശതമാനം) ടി.എം.സി. എം.എല്‍.എമാരും പാര്‍ട്ടി നേതൃത്വത്തെ തള്ളിപ്പറഞ്ഞ് വിമതപക്ഷത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. കക്ഷി നേതാക്കള്‍ സ്വന്തമായി പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചതിന് പുറമെ, ഔദ്യോഗിക രേഖകളില്‍ മമതയുടെ നേതൃത്വം വ്യാജ ഒപ്പുകള്‍ ചമച്ചാണ് കത്തുകള്‍ നല്‍കുന്നതെന്ന ഗുരുതരമായ ആരോപണവും ഇവര്‍ ഉന്നയിക്കുന്നു.
ബംഗാളില്‍ തുടങ്ങിയ ഈ ഉള്‍പ്പാര്‍ട്ടി വിപ്ലവം ഇപ്പോള്‍ ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലേക്കും പടര്‍ന്നു കഴിഞ്ഞു. പാര്‍ലമെന്റിലുള്ള തൃണമൂലിന്റെ 28 ലോക്സഭാ എം.പിമാരില്‍ 20 പേരും ഔദ്യോഗികമായി പാര്‍ട്ടി വിടാന്‍ അനുമതി തേടി സ്പീക്കര്‍ക്ക് കത്ത് നല്‍കിയതായാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. തങ്ങള്‍ പാര്‍ലമെന്റില്‍ പ്രത്യേക ഗ്രൂപ്പായി മാറി കേന്ദ്രത്തിലെ ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ. മുന്നണിയെ പിന്തുണയ്ക്കുമെന്നാണ് ഈ എം.പിമാരുടെ നിലപാട്. ഈ നീക്കം യാഥാര്‍ത്ഥ്യമായാല്‍ അത് മമത ബാനര്‍ജിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായി മാറും.
തിരഞ്ഞെടുപ്പില്‍ 40 ശതമാനത്തോളം വോട്ടും 26 മില്യണ്‍ ജനപിന്തുണയും ഇപ്പോഴും ഒപ്പമുണ്ടെങ്കിലും അടിത്തട്ടില്‍ പാര്‍ട്ടി സംവിധാനം പൂര്‍ണ്ണമായും തകരുന്ന കാഴ്ചയാണ് കാണുന്നത്. മുന്‍പ് 56 ശതമാനം വോട്ട് നേടി ജയിച്ചിരുന്ന ഫാല്‍ത്ത പോലുള്ള മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്താന്‍ പാര്‍ട്ടിക്കായില്ല എന്നത് തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നു. മുന്‍പ് ലക്ഷങ്ങള്‍ തടിച്ചുകൂടിയിരുന്ന മമതയുടെ രാഷ്ട്രീയ റാലികളില്‍ ഇപ്പോള്‍ ഏതാനും നൂറുപേര് മാത്രമാണ് പങ്കെടുക്കുന്നത്. പാര്‍ട്ടിയുടെ ജനകീയ അടിത്തറ അതിവേഗം ചോരുകയാണെന്നതിന്റെ തെളിവാണിത്.
അധികാരം നഷ്ടപ്പെട്ടതോടെ തൃണമൂലിന്റെ പ്രാദേശിക നേതാക്കള്‍ പലരും വലിയ പ്രതിസന്ധിയിലാണ്. അഴിമതിക്കേസുകളില്‍ പെട്ട് നേതാക്കള്‍ നിത്യേനയെന്നോണം അറസ്റ്റ് ചെയ്യപ്പെടുന്നു, പാര്‍ട്ടി ഓഫീസുകള്‍ പലതും വിജനമായി കിടക്കുന്നു, ഒരു കാലത്ത് ബംഗാളിനെ ഭയപ്പെടുത്തി നിറുത്തിയിരുന്ന പ്രാദേശിക ഗുണ്ടകളും നേതാക്കളും ഇപ്പോള്‍ സ്വന്തം തട്ടകങ്ങളില്‍ വെച്ച് പരസ്യമായി ആക്രമിക്കപ്പെടുന്നു. രാഷ്ട്രീയ ശാസ്ത്രജ്ഞനായ ദ്വൈപായന്‍ ഭട്ടാചാര്യയുടെ വിലയിരുത്തല്‍ പ്രകാരം, മുമ്പ് ഭരണത്തിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെ ശക്തമായ ഒരു ആശയപരമായ അടിത്തറ തൃണമൂല്‍ കോണ്‍ഗ്രസിന് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ഈ പെട്ടെന്നുള്ള തകര്‍ച്ചയ്ക്ക് കാരണം.
മമത ബാനര്‍ജി എന്ന വ്യക്തിയുടെ കരിസ്മാറ്റിക് ഇമേജും, ഭരണം നല്‍കിയിരുന്ന വന്‍തോതിലുള്ള സാമ്പത്തിക-അധികാര സ്രോതസ്സുകളും മാത്രമായിരുന്നു തൃണമൂലിനെ ഇത്രയും കാലം ഒന്നിപ്പിച്ചു നിര്‍ത്തിയത്. ബംഗാളിലുടനീളം ഭരണം നിലനിര്‍ത്താന്‍ മമത ആശ്രയിച്ചിരുന്നത് പ്രാദേശികമായി വലിയ സ്വാധീനമുള്ള ശക്തരായ നേതാക്കളെയായിരുന്നു. അവര്‍ക്ക് തങ്ങളുടെ പ്രദേശങ്ങളില്‍ പൂര്‍ണ്ണമായ സ്വയംഭരണാധികാരവും പാര്‍ട്ടി നല്‍കിയിരുന്നു. അധികാരം ഉള്ളതുവരെ ഈ സംവിധാനം സുഗമമായി മുന്നോട്ട് പോയെങ്കിലും ഭരണം പോയതോടെ ഈ രണ്ടു തൂണുകളും തകര്‍ന്നുവീണു.
കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി സ്വന്തം മണ്ഡലത്തില്‍ പരാജയപ്പെട്ടത് അവരുടെ പരാജയപ്പെടാത്ത നേതാവ് എന്ന പ്രതിച്ഛായയ്ക്ക് കനത്ത മങ്ങലേല്‍പ്പിച്ചു. ഇതോടെ, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളില്‍ നിന്നും പ്രാദേശിക എതിരാളികളില്‍ നിന്നും തങ്ങള്‍ക്ക് ഇനി രക്ഷയുണ്ടാകില്ലെന്ന് മനസ്സിലാക്കിയ പ്രാദേശിക നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാനും ബി.ജെ.പി. ക്യാമ്പിലേക്ക് ചേക്കേറാനും മത്സരിക്കുകയാണ്. ദേശീയ തലത്തില്‍ ശക്തമായി നില്ക്കുന്ന ബി.ജെ.പി. എന്ന ബദല്‍ ശക്തി ഇവര്‍ക്ക് രാഷ്ട്രീയ സംരക്ഷണവും വിഭവങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രാദേശിക പാര്‍ട്ടികളുടെ കേന്ദ്രീകരണ സ്വഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് ഫെല്ലോ രാഹുല്‍ വര്‍മ്മ ചൂണ്ടിക്കാണിക്കുന്നു. മുന്‍പ് മഹാരാഷ്ട്രയില്‍ ശിവസേന തലപ്പത്ത് ഉദ്ധവ് താക്കറെ തന്റെ മകന് ആദിത്യ താക്കറെയെ പ്രതിഷ്ഠിച്ചപ്പോള്‍ ഉണ്ടായതിന് സമാനമായ കുടുംബവാഴ്ചാ വിരുദ്ധ വികാരമാണ് ഇപ്പോള്‍ ടി.എം.സിയിലും ഉണ്ടാകുന്നത്. മമതയുടെ അധികാരം അംഗീകരിച്ചിരുന്ന മുതിര്‍ന്ന നേതാക്കള്‍, പാര്‍ട്ടി ഭരണം അനന്തരവനായ അഭിഷേക് ബാനര്‍ജിയിലേക്ക് കൈമാറുന്നതിനെ കടുത്ത ഭാഷയിലാണ് എതിര്‍ക്കുന്നത്. ഇതാണ് വലിയൊരു വിഭാഗം എം.പിമാരെയും എം.എല്‍.എമാരെയും വിമതപക്ഷത്തേക്ക് നയിച്ചത്.
എന്നാല്‍ 71 വയസ്സുകാരിയായ മമത ബാനര്‍ജി ഇപ്പോഴും കടുത്ത പോരാട്ടവീര്യത്തിലാണ്. ബി.ജെ.പി.യുടെ വിജയം നിയമവിരുദ്ധവും അധാര്‍മ്മികവുമാണെന്നാണ് മമതയുടെ ആക്ഷേപം. തിരഞ്ഞെടുപ്പില്‍ നൂറോളം സീറ്റുകള്‍ ബി.ജെ.പി. കൊള്ളയടിച്ചതാണെന്നും അവര്‍ ആരോപിക്കുന്നു. ഇപ്പോഴുണ്ടായ എം.എല്‍.എമാരുടെ കലാപം വെറും അവസരവാദ രാഷ്ട്രീയമാണ്. അധികാരം ഉള്ളപ്പോള്‍ എല്ലാം അനുഭവിച്ചവര്‍ ഭരണം പോയപ്പോള്‍ അടുത്ത പാര്‍ട്ടിയുമായി ധാരണയിലെത്തി. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്നത് നേതാക്കള്‍ക്ക് വേണ്ടിയുള്ളതല്ല, താഴെത്തട്ടിലെ സാധാരണ അണികള്‍ക്ക് വേണ്ടിയുള്ളതാണെന്നും പാര്‍ട്ടി താന്‍ പുതുതായി കെട്ടിപ്പടുക്കുമെന്നും മമത പ്രഖ്യാപിക്കുന്നു.
മമത ബാനര്‍ജിക്ക് ഈ കടുത്ത പ്രതിസന്ധിയില്‍ നിന്നും തിരിച്ചുവരാന്‍ കഴിയുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. 34 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തെ ഒറ്റയ്ക്ക് പോരാടി തകര്‍ത്ത ചരിത്രമുള്ള മമതയെ അത്ര എളുപ്പം രാഷ്ട്രീയത്തില്‍ നിന്നും എഴുതിത്തള്ളാന്‍ കഴിയില്ല. ബംഗാളില്‍ ഇപ്പോഴും ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരേയൊരു മുഖം മമതയുടേത് തന്നെയാണ്. എന്നാല്‍ കേവലമായ ജനപ്രീതി കൊണ്ട് മാത്രം ഇനി കാര്യമില്ലെന്നും, പാര്‍ട്ടിയില്‍ കടുത്ത ആഭ്യന്തര മാറ്റങ്ങള്‍ വരുത്താനും കുടുംബത്തിന് പുറത്തുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനും മമത തയ്യാറാകേണ്ടി വരും. സ്വന്തം നേതാക്കള്‍ തന്നെ പാര്‍ട്ടി ഉപേക്ഷിച്ചു പോകുന്ന ഈ അസാധാരണ സാഹചര്യത്തെ ‘ദീദി’ എങ്ങനെ മറികടക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ; പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ കനക്കുന്ന ഇന്ധനവില മോദി സര്‍ക്കാരിന് തിരിച്ചടിയാകുന്നു; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്; വില ഇനിയും കൂടിയേക്കും





