കോഴിക്കോട്: വടകര പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.റ്റി) ചോദ്യം ചെയ്യല്‍ ശക്തമാക്കിയതിന് പിന്നാലെ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ സംഘടനയില്‍ നിന്നും രാജിവെച്ചു. അന്വേഷണം തന്നിലേക്ക് നീളുന്ന സാഹചര്യത്തിലും പാര്‍ട്ടി പ്രതിരോധത്തിലാകുന്ന പശ്ചാത്തലത്തിലുമാണ് രാജി. റിബേഷിനെ വടകര എസ്.പി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതോടെ, വിവാദ സ്‌ക്രീന്‍ഷോട്ടിന്റെ അണിയറയിലെ യഥാര്‍ത്ഥ സൂത്രധാരന്മാരിലേക്ക് അന്വേഷണം വേഗത്തില്‍ നീളുമെന്നാണ് സൂചന.
മുന്‍പ് കേസ് അന്വേഷിച്ച സംഘം ‘പോരാളി ഷാജി’, ‘അമ്പാടിമുക്ക് സഖാക്കള്‍’ തുടങ്ങിയ പ്രമുഖ ഇടത് സൈബര്‍ ഗ്രൂപ്പുകളുടെ അഡ്മിന്മാരിലേക്ക് മാത്രമായി ചോദ്യം ചെയ്യല്‍ ഒതുക്കിയിരുന്നു എന്ന ആക്ഷേപം ശക്തമാണ്. സ്‌ക്രീന്‍ഷോട്ട് ആദ്യം ഷെയര്‍ ചെയ്തതായി കണ്ടെത്തിയ റിബേഷിനെ മുന്‍പ് ചോദ്യം ചെയ്തിരുന്നെങ്കിലും, വിവരങ്ങള്‍ പൂര്‍ണ്ണമായി പുറത്തുകൊണ്ടുവരാന്‍ അന്നത്തെ സംഘത്തിന് കഴിഞ്ഞിരുന്നില്ല. എവിടെനിന്നാണ് തനിക്ക് ഈ സ്‌ക്രീന്‍ഷോട്ട് ലഭിച്ചതെന്ന ചോദ്യത്തിന് മുന്നില്‍ റിബേഷ് പുലര്‍ത്തിയ മൗനം ഭേദിക്കാന്‍ അന്നത്തെ അന്വേഷണസംഘം തയ്യാറാകാതിരുന്നത് വലിയ രാഷ്ട്രീയ ഒളിച്ചുകളിയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് സ്‌ക്രീന്‍ഷോട്ടിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനായില്ലെന്ന നിസ്സഹായത നിറഞ്ഞ റിപ്പോര്‍ട്ടാണ് മുന്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമാവുകയും വലിയ തോതിലുള്ള നിയമപോരാട്ടങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. എന്നാല്‍, സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതോടെ പുതുതായി എത്തിയ എസ്.ഐ.റ്റി കേസില്‍ അന്വേഷണം വിപുലീകരിക്കുകയായിരുന്നു. വിപുലമായ ഡിജിറ്റല്‍ തെളിവുകളുടെയും ശാസ്ത്രീയ വിശകലനങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ സംഘം മുന്നോട്ടുപോകുന്നത്.
പുതിയ എസ്.ഐ.റ്റിയുടെ വിപുലമായ അന്വേഷണമാണ് ഡി.വൈ.എഫ്.ഐ തിരുവള്ളൂര്‍ ബ്ലോക്ക് കമ്മിറ്റിയംഗം ജിതിന്‍ ഭാസ്‌കറിലേക്ക് എത്തിനില്‍ക്കുന്നത്. സി.പി.എം അനുകൂല സൈബര്‍ കൂട്ടായ്മയായ ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് ജിതിന്‍. കഴിഞ്ഞദിവസം തിരുവള്ളൂര്‍ സ്വദേശിയായ ജിതിനെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തതോടെയാണ് കേസിലെ നിര്‍ണ്ണായകമായ ലിങ്കുകള്‍ പോലീസിന് ലഭിക്കുന്നത്. വടകര സ്‌ക്വാഡ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഈ വ്യാജ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് എന്നതിലേക്ക് വിരല്‍ചൂണ്ടുന്ന ശക്തമായ തെളിവുകള്‍ പുതിയ സംഘം ശേഖരിച്ചുകഴിഞ്ഞു.
വിവാദ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ആദ്യം ഷെയര്‍ ചെയ്ത റിബേഷ് രാമകൃഷ്ണന് ഇത് ലഭിച്ചത് ജിതിന്‍ ഭാസ്‌കറില്‍ നിന്നാണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. വടകര സ്‌ക്വാഡില്‍ ജിതിന്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ട് റിബേഷ് വഴിയാണ് മറ്റ് ഇടത് സൈബര്‍ പേജുകളിലേക്കും ഗ്രൂപ്പുകളിലേക്കും പടര്‍ന്നതെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ, ജിതിന്‍ ഭാസ്‌കറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിബേഷിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ച ഡിജിറ്റല്‍ ഐഡിയിലേക്ക് നേരിട്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എസ്.ഐ.റ്റി.
മുന്‍പ് കേസ് അന്വേഷിച്ചവര്‍ സൈബര്‍ ലോകത്തെ ഉപരിപ്ലവമായ അക്കൗണ്ടുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, പുതിയ സംഘം ഡിജിറ്റല്‍ തെളിവുകളുടെ കൃത്യമായ വേരുകള്‍ തേടിയാണ് സഞ്ചരിക്കുന്നത്. സൈബര്‍ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ മാത്രം ചോദ്യം ചെയ്ത് കൈകഴുകിയ പഴയ രീതിയില്‍ നിന്ന് മാറി, വ്യാജ ഉള്ളടക്കം നിര്‍മ്മിച്ചവരെയും അത് ആദ്യഘട്ടത്തില്‍ പ്രചരിപ്പിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നതാണ് പുതിയ സംഘത്തിന്റെ ലക്ഷ്യം. റിബേഷ് രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഇടത് സൈബര്‍ പടയാളികളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ പാര്‍ട്ടിക്കുള്ളിലെ സൈബര്‍ ശൃംഖലയുടെ പങ്കും പുറത്തുവന്നേക്കാം.
തിരഞ്ഞെടുപ്പ് ഫലത്തെപ്പോലും സ്വാധീനിക്കാന്‍ പോന്ന രീതിയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിച്ചതായിരുന്നു ഈ സ്‌ക്രീന്‍ഷോട്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതകളെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കപ്പെട്ട ഈ വ്യാജരേഖയുടെ ഉറവിടം കണ്ടെത്തുന്നത് രാഷ്ട്രീയമായി ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് പിന്നാലെയുള്ള റിബേഷിന്റെ രാജി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ പാര്‍ട്ടിക്ക് ഏല്‍ക്കാവുന്ന ആഘാതം കുറയ്ക്കാനാണ് ഈ രാജി നീക്കമെന്നാണ് വിലയിരുത്തല്‍.
അന്വേഷണം സി.പി.എം പ്രാദേശിക നേതാക്കളിലേക്കും സൈബര്‍ ഗ്രൂപ്പ് അഡ്മിന്‍മാരിലേക്കും നീളുന്നത് വടകരയിലെ രാഷ്ട്രീയ അന്തരീക്ഷത്തെ വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുകയാണ്. വടകര സ്‌ക്വാഡ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളും അതില്‍ ആരൊക്കെ അംഗങ്ങളായിരുന്നു എന്നതും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണോ ഇത്തരം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത് എന്ന ചോദ്യവും ശക്തമാണ്. നേതാക്കളുടെ രാജി പരമ്പരകളിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അത് ഇടത് ക്യാമ്പുകള്‍ക്ക് വലിയ തിരിച്ചടിയാകും.
റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതിലൂടെ സ്‌ക്രീന്‍ഷോട്ട് കേസില്‍ മുന്‍പുണ്ടായ അനാസ്ഥകള്‍ക്ക് മറുപടി നല്‍കാന്‍ പോലീസിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ചോദ്യം ചെയ്യലില്‍ റിബേഷ് നല്‍കുന്ന മൊഴികളും ഡിജിറ്റല്‍ തെളിവുകളും ഒത്തുനോക്കി വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിലേക്ക് പോലീസ് നീങ്ങിയേക്കുമെന്നാണ് സൂചന. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ സ്‌ക്രീന്‍ഷോട്ട് വിവാദത്തിന്റെ യഥാര്‍ത്ഥ ഉറവിടം സംബന്ധിച്ച കൃത്യമായ ചിത്രം കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കാനാണ് എസ്.ഐ.റ്റിയുടെ നീക്കം.
സൈബര്‍ കുറ്റകൃത്യങ്ങളുടെ മറവില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. മുന്‍ അന്വേഷണസംഘം ഒളിച്ചുകളിച്ച വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ടിന്റെ യഥാര്‍ത്ഥ സ്രഷ്ടാക്കളെ കണ്ടെത്താന്‍ പുതിയ എസ്.ഐ.റ്റിക്ക് കഴിയുമോ എന്നത് വരും ദിവസങ്ങളിലെ ചോദ്യം ചെയ്യലുകളില്‍ നിന്ന് വ്യക്തമാകും. രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഭയക്കാതെയുള്ള അന്വേഷണവുമായി മുന്നോട്ടു പോകാനാണ് പ്രത്യേക സംഘത്തിന് ലഭിച്ചിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മഞ്ഞുവീഴ്ചയുടെയും കുളിര്‍കാറ്റിന്റെയും താവളമെന്നത് പഴംങ്കഥ; ചുടുകാറ്റില്‍ വെന്തുരുകി മൂന്നാര്‍; യുവി സൂചിക ‘എട്ടില്‍’, അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കലക്ടര്‍; തോട്ടം തൊഴിലാളികളും വെന്തുരുകുന്നു; മൂന്നാറിനും ചൂടു പിടിക്കുമ്പോള്‍; റെഡ് അലര്‍ട്ടിന്റെ വക്കില്‍ മൂന്നാര്‍





