ഒടുവില്‍ പിണറായി വാദത്തെ തിരുത്തി സഖാക്കള്‍; സിപിഎം തെറ്റ് തിരിച്ചറിഞ്ഞു: ശബരിമല സ്വര്‍ണ്ണക്കൊള്ളയും പിഎം ശ്രീയും തിരിച്ചടിയായെന്ന് സംസ്ഥാന കമ്മിറ്റി; ഇരട്ടത്താപ്പ് വ്യക്തമാക്കി ഭരണ വിരുദ്ധതയിലെ നിഗമനം; പോറ്റിയേ കേറ്റിയേ സ്വര്‍ണ്ണം ചെമ്പായി മാറിയേ…..

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചകള്‍ തുറന്നുസമ്മതിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസും പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി ഒപ്പുവെച്ചതും ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കിയെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നുമാണ് പാര്‍ട്ടിയുടെ പുതിയ വിലയിരുത്തല്‍. ‘ഭരണപരമായ തീരുമാനങ്ങളും രാഷ്ട്രീയ നീക്കങ്ങളും തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ വിനയായെന്ന് സംസ്ഥാന കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും ചൂണ്ടിക്കാട്ടി.’ അതായത് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തുകയാണ് ഒടുവില്‍ സഖാക്കള്‍. പോറ്റിയേ കേറ്റിയേ സ്വര്‍ണ്ണം ചെമ്പായി മാറിയേ….. എന്ന പാരഡിയെ ശരിവയ്ക്കുകയാണ് സിപിഎം സംസ്ഥാന സമിതി.

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണം ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ തെറ്റിദ്ധാരണയാണെന്ന് സിപിഎം സംസ്ഥാന സമിതി. എന്നാല്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നില്ലെന്നും സമിതി വിലയിരുത്തി. ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായത് പാര്‍ട്ടി തിരിച്ചറിഞ്ഞില്ല. ഇത് സര്‍ക്കാരിനെതിരെയുള്ള വികാരമായി മാറിയെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇവിടെയാണ് സിപിഎം ഇരട്ടത്താപ്പ്. ശബരിമലയില്‍ സര്‍ക്കാരിനെതിരായ വികാരം ഉണ്ടെന്ന് പറയുകയും എന്നാല്‍ ഭരണ വിരുദ്ധത ഇല്ലെന്ന് വിശദീകരിക്കുന്ന നയം ആര്‍ക്കും പിടികിട്ടാത്തതാണ്. ഇതിനൊപ്പം ഭരണരംഗത്ത് വലിയ വിവാദങ്ങളില്ലാത്ത കാലമായിട്ടും സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്നും സമ്മതിക്കുന്നു.

വലിയ വിജയം ഉണ്ടാകുമെന്ന് ജില്ലാ കമ്മിറ്റികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും, ഫലം വന്നപ്പോള്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞില്ലെന്നത് ഗൗരവകരമായ വീഴ്ചയായി സമിതി കണ്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അതൃപ്തിയില്ലെങ്കിലും ചില വൈകാരിക വിഷയങ്ങള്‍ പ്രതിപക്ഷം ആയുധമാക്കിയത് തടയാന്‍ കഴിഞ്ഞില്ലെന്നാണ് പാര്‍ട്ടിയുടെ നിഗമനം. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഈ വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് സംസ്ഥാന സമിതിയുടെ തീരുമാനം. എന്നാല്‍ ശബരിമല കൊള്ളയില്‍ അകത്തുള്ള പത്മകുമാറിനെതിരെ ഉടന്‍ നടപടിയൊന്നും വരില്ല.

ശബരമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിയായ എ. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാന്‍ വൈകിയത് പ്രതിപക്ഷത്തിന് വലിയ പ്രചരണായുധമായി മാറി. സര്‍ക്കാര്‍ സംഘടിപ്പിച്ച ‘അയ്യപ്പ സംഗമ’ത്തിന്റെ ഉദ്ദേശശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പുവെച്ചത് സിപിഎം-ബിജെപി ധാരണയാണെന്ന യുഡിഎഫ് പ്രചാരണത്തിന് കരുത്തുപകര്‍ന്നു. ഇത് മലബാര്‍ മേഖലയിലെ ന്യൂനപക്ഷ വോട്ടുകള്‍ വലിയ തോതില്‍ നഷ്ടപ്പെടാന്‍ കാരണമായി. പാരഡി ഗാനവുമായി ബന്ധപ്പെട്ട് ആദ്യം കേസെടുക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത നടപടികള്‍ പാര്‍ട്ടിയെ പരിഹാസ്യമാക്കി. ഇത് വലിയൊരു രാഷ്ട്രീയ അബദ്ധമായിരുന്നുവെന്ന് യോഗം വിലയിരുത്തി.

തിരഞ്ഞെടുപ്പ് ഫലം വന്ന ഘട്ടത്തില്‍ ഈ വിഷയങ്ങളൊന്നും പരാജയകാരണമല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ആവര്‍ത്തിച്ചിരുന്നത്. ഇതിനെ തിരുത്തുകയാണ് സിപിഎം സംസ്ഥാന സമിതി. പിണറായി സര്‍ക്കാര് അധികാരത്തില്‍ എത്തിയ ശേഷം ആ്ദ്യമായാണ് പിണറായിയെ സിപിഎം സംസ്ഥാന സമിതി തിരുത്തുന്നത്. ഫലത്തില്‍ തള്ളി പറയല്‍ ആവുകയാണ്.

പന്തളത്തെയും കൊടുങ്ങല്ലൂരിലെയും മുന്നേറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ശബരിമല വിഷയം ബാധിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍, താഴെത്തട്ടിലുള്ള നേതാക്കളുടെയും അണികളുടെയും വികാരം കണക്കിലെടുത്ത് നേതൃത്വത്തിന് ഇപ്പോള്‍ തിരുത്തല്‍ നടപടികളിലേക്ക് കടക്കേണ്ടി വന്നിരിക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.