പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് പൂർത്തിയായി; ഇഡി വാഹനത്തിന് നേരെ ആക്രമണം, സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വാടകവീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധന പൂർത്തിയായി. റെയ്ഡിന് ശേഷം പുറത്തെത്തിയ പിണറായി വിജയൻ വീടിന് മുന്നിൽ തടിച്ചുകൂടിയ സിപിഎം പ്രവർത്തകരെ കൈവീശി അഭിവാദ്യം ചെയ്തു. ഈ നടപടിയെ ഒരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും ഇത്തരം വേട്ടയാടലുകൾ കൊണ്ട് തന്നെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, മണിക്കൂറുകൾ നീണ്ട പരിശോധന കഴിഞ്ഞ് ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങിയതോടെ വീട്ടുപരിസരത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തു. ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക വാഹനത്തിൽ കയറിയതിന് പിന്നാലെ പ്രതിഷേധവുമായി എത്തിയ സിപിഎം പ്രവർത്തകർ അക്രമാസക്തരാവുകയായിരുന്നു. ഇഡി സംഘത്തിന്റെ വാഹനത്തിന് നേരെ തിരിഞ്ഞ പ്രതിഷേധക്കാർ കാറിന്റെ മുൻപിലെയും പിൻപിലെയും ചില്ലുകൾ പൂർണ്ണമായും അടിച്ചുതകർത്തു. ഇതോടെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായി.

സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ പൊലീസ് ലാത്തിവീശിയാണ് അക്രമാസക്തരായ പ്രതിഷേധക്കാരെ സംഭവസ്ഥലത്തുനിന്ന് ഓടിച്ചത്. ഈ സംഘർഷത്തിനിടയിൽ ഏതാനും ഇഡി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥരുടെ വാഹനം തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് സുരക്ഷിതമായി മാറ്റിയതായും പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.