ഗണ്മാൻമാരുടെ മർദ്ദനം ; പ്രതികൾ വി.ഐ.പി സുരക്ഷയിൽ വീഴ്ച്ച വരുത്തിയതായി അന്വേഷണ സംഘം ; വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തേക്കും

ആലപ്പുഴയില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിൽ മര്‍ദനം ചട്ട വിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് സമർപ്പിച്ച് എസ്‌.ഐ.ടി. സംഭവത്തിൽ, ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നെന്നും ഇവർ ചെയ്തത് കുറ്റകൃത്യമായി കണക്കാക്കുമെന്നും വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ ബാധകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ ഉണ്ടായേക്കാം.

ഗണ്‍മാന്‍മാരുടെ മര്‍ദനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരുന്നു. പ്രധാനപ്പെട്ട ആളുകളുടെ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായി. കേസിൽ സാക്ഷികളും ഇരകളുമുൾപ്പെടെ ഇരുപതോളം പേരുടെ മൊഴി അന്വേഷണ സംഘം ഇതുവരെ രേഖപ്പെടുത്തി. പ്രതികളായ അഞ്ച് പേരെയാണ് ഇനി ചോദ്യം ചെയ്യാനുള്ളത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി  പരിഗണിച്ചേക്കും. അതിന് ശേഷം എസ്‌ഐടി ഇവരെ നോട്ടീസ് നല്‍കി വിളിപ്പിക്കും.

വിഐപി സുരക്ഷയിലും പ്രതികൾ വീഴ്ച വരുത്തിയാതായാണ് കണ്ടെത്തല്‍.യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ചത് ചൂരല്‍ വടി ഉപയോഗിച്ചാണ്. ഇത് പൊലീസ് വകുപ്പ് അനുവദിച്ച ആയുധമല്ല. സുരക്ഷാ സംഘം സദാസമയം വിഐപികള്‍ക്ക് ഒപ്പമുണ്ടാകണമെന്ന ചട്ടം പ്രതിഷേധക്കാരെ മര്‍ദിക്കാന്‍ പോയ സമയത്ത് ലംഘിക്കപ്പെട്ടെന്നും എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് ആദ്യ കേസ് ഡയറി തിരുത്തിച്ച സംഭവത്തില്‍ പ്രത്യേക കേസെടുക്കാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.