മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ; ശനിയാഴ്ചക്കകം പൂർത്തിയാക്കണമെന്ന് കോടതി

കൊച്ചി : മലയിടംതുരുത്തിലെ ഭൂമി ഒഴുപ്പിക്കൽ നടപടികൾ ശനിയാഴ്ചക്കകം പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശവുമായി കോടതി. പെരുമ്പാവൂർ മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്. ഒഴിപ്പിക്കൽ ഇനിയും വെച്ച് താമസിപ്പിക്കാൻ‌ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി റൂറൽ എസ്.പി അടക്കമുള്ളവർക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.

2003 മുതൽ ഒഴിപ്പിക്കലിന് കർശന നിർദേശം നൽകിയിട്ടുള്ളതാണ്. കാലങ്ങളായി ഇത് വൈകിപ്പിക്കുന്ന സ്ഥിതിയാണ്. ഇനി ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി, ശനിയാഴ്ചക്കകം ഭൂമി തിരിച്ചു പിടിക്കണമെന്നും പൊലീസിന് വീഴ്ച വരരുതെന്നും നിർദേശിച്ചു. അഭിഭാഷക കമ്മിഷൻ, കോടതിയിൽ നിന്നുള്ള ഉദ്യോ​ഗസ്ഥർ, റവന്യൂ ഉദ്യോ​ഗസ്ഥർ എന്നിവർക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.

ഏത് സാഹചര്യം ഉണ്ടായാലും നേരിടാനുള്ള തയാറെടുപ്പ് പൊലീസിന്റെ ഭാ​ഗത്ത് നിന്നുണ്ടാവണമെന്നും കോടതി ഉത്തരവിട്ടു. കോടതി നിർദേശം അനുസരിച്ച് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കണം. ഒഴിപ്പിക്കൽ നടപടി ശനിയാഴ്ചക്കകം പൂർത്തിയാക്കിയില്ലെങ്കിൽ അഭിഭാഷക കമ്മിഷൻ നടപടികൾ‌ പൂർത്തിയാക്കി ഭൂമി പിടിച്ചെടുത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം.

സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് 2023 ലാണ് കുടിയൊഴിപ്പിക്കുന്നതിനായി ആദ്യം അഭിഭാഷക കമീഷന്‍ സ്ഥലത്ത് എത്തുന്നത്. എന്നാല്‍ വലിയ പ്രതിഷേധത്തേ തുടര്‍ന്ന് അന്ന് കമ്മീഷന്‍ മടങ്ങി പോയി. തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം മൂലം പിന്മാറി. പിന്നീട് 14 തവണ വീണ്ടും കമ്മീഷന്‍ എത്തിയെങ്കിലും മടങ്ങേണ്ടി വരികയാണ് ഉണ്ടായത് . അവസാനമായി കഴിഞ്ഞ മാര്‍ച്ചിലാണ് കമ്മീഷൻ എത്തിയത്. ഇത്തവണ കുടിയൊഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കും എന്നാണ് അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാല്‍ പറഞ്ഞത്.

അതേസമയം, പോലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം ഡിജിപിയുടെ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം. കുടിയൊഴിപ്പിക്കുന്നതിന് എതിരായ പ്രതിഷേധത്തിൽ അമ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കുടിയിറക്ക് നടപടിക്കെതിരായ സമരം ഏറ്റെടുത്ത സിപിഐഎം ഒരു പൊലീസ് നടപടിയും ജനം അംഗീകരിക്കരുതെന്നാണ് ആഹ്വാനം ചെയ്തത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.