പിണറായിയുടെ ‘രാവണൻ കോട്ട’ തുറന്നു സതീശൻ; 10 വർഷത്തിന് ശേഷം സെക്രട്ടറിയറ്റ് മെയിൻ ഗേറ്റ് പൊതുജനങ്ങൾക്കായി തുറന്നു നൽകി

തിരുവനന്തപുരം: പിണറായി വിജയന്റെ ‘രാവണൻ കോട്ട’ വി ഡി സതീശൻ തുറന്നു. സെക്രട്ടറിയറ്റിന്റെ മെയിൻ ഗേറ്റ് ജീവനക്കാർക്കും പൊതു ജനങ്ങൾക്കുമായി ഇന്ന് തുറന്നു നൽകി. ‘സമര ഗേറ്റ്’ എന്നറിയപ്പെടുന്ന ഈ ഗേറ്റ് കഴിഞ്ഞ 10 വർഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഭരണം മാറിയതോടെയാണ് ഗേറ്റ് തുറക്കപ്പെട്ടത്. സെക്രട്ടറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ ആഘോഷപൂർവമായിരുന്നുഗേറ്റ് തുറക്കൽ.

ഒന്നാം പിണറായി സർക്കാരിന്റെ ആദ്യകാലത്ത് ഈ ഗേറ്റ് അവധിദിനങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ തുറക്കുമായിരുന്നു. വൈകിട്ട് 6 മണി വരെ ഗേറ്റ് തുറന്നിരിക്കുന്ന സമയം. എന്നാൽ കവാടത്തിൽ സമരക്കാർ എത്തിത്തുടങ്ങിയതോടെ ഈ ഗേറ്റ് സ്ഥിരമായി അടയ്ക്കുകയായിരുന്നു. സാധാരണഗതിയിൽ സമരക്കാർ എത്തുകയും സമരം നിയന്ത്രണാധീതമാവുകയും ചെയ്യുമ്പോഴാണ് ഗേറ്റ് അടയ്ക്കുക. മുള്ളുകമ്പി ചുറ്റിയിട്ടുള്ള ഇരുമ്പ് ബാരിക്കേഡുകൾ പോലീസ് ഗേറ്റിനുമുന്നിൽ വയ്ക്കുകയും ചെയ്യും. സമരക്കാർ പോയാൽ ഉടൻ ബാരിക്കേഡ് മാറ്റുകയും ഗേറ്റ് തുറക്കുകയും ചെയ്യുകയായിരുന്നു പതിവ്.

എന്നാൽ പിന്നീട് ഈ ഗേറ്റ് സ്ഥിരമായി തുറക്കാതെയായി. ബാരിക്കേഡുകളും സ്ഥിരമാക്കി. ജീവനക്കാർക്കും പൊതു ജനങ്ങൾക്കും ഇതുവഴിയുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്തു. സെക്രട്ടറിയറ്റിന് അകത്തേക്കും പുറത്തേക്കും നേരത്തെ വാഹനഗതാഗതം അനുവദിച്ചിരുന്ന ഗേറ്റ് ആയിരുന്നു ഇത്. അതും ഇല്ലാതായി.

വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ നടന്ന ഇന്നലെയും ഈ ഗേറ്റ് തുറന്നിരുന്നില്ല. വി വി ഐ പി, വി ഐ പി വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിച്ചിരുന്നത് ഈ ഗേറ്റിലൂടെ സെക്രട്ടറിയറ്റ് വളപ്പിലായിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഈ ഗേറ്റ് തുറക്കാൻ സെക്രട്ടറിയറ്റിലെ സുരക്ഷാ വിഭാഗം ആദ്യം തയ്യാറായില്ല. സെക്യൂരിറ്റി ഓഫീസർ നിർദ്ദേശം നൽകിയിട്ടില്ലെന്ന നിലപാടിലായിരുന്നു അവർ. പിന്നീട് പോലീസ് കടുത്ത സമ്മർദ്ദം ചെലുത്തിയ ശേഷമാണ് ഗേറ്റ് തുറക്കാൻ തയ്യാറായത്.

ഗേറ്റിനു മുന്നിൽ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഇന്ന് ഒരു വശത്തേക്ക് തള്ളി മാറ്റിവെച്ചിട്ടുണ്ട്.
സെക്രട്ടറിയറ്റിലെ സന്ദർശന സമയമായ വൈകിട്ട് മൂന്ന് മുതൽ അഞ്ചു മണിവരെ ഇതുവഴി പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഗേറ്റ് തുറന്നിരിക്കുന്ന ഏതു സമയത്തും ജീവനക്കാർക്ക് അകത്തേക്കും പുറത്തേക്ക് പോകാം. വാഹന ഗതാഗതവും അനുവദിച്ചിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.