തനിക്ക് യാത്ര ചെയ്യാൻ വെളുത്ത കാർ മതിയെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. മുൻ മുഖ്യമന്ത്രി പിണറായി വിജയനായി പൊലീസ് ഫണ്ടിൽ നിന്ന് വാങ്ങി നൽകിയ രണ്ട് കറുത്ത ഇന്നോവ കാറുകളും പൊലീസ് തന്നെ തിരികെ ഏറ്റെടുത്തു. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്കെല്ലാം വെള്ള ഇന്നോവ ക്രിസ്റ്റ കാറുകൾ നൽകണമെന്നാണ് പൊതുഭരണവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രി ആവശ്യപ്പെട്ടാൽ കറുത്ത കാർ വീണ്ടും വിട്ടുനൽകും.
അതേസമയം, മുഖ്യമന്ത്രി എന്ന നിലക്ക് തനിക്ക് യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി.ഡി സതീശൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ടെന്നാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് വി.ഡി സതീശൻ സുരക്ഷാ സംബന്ധമായ നിർദ്ദേശങ്ങൾ നൽകിയത്. പൊലീസും എസ്‌കോർട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാൽ അത് നിർബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നൽകിയിരുന്നത്. ജീവന് ഭീഷണിയുള്ള സാഹചര്യം കണക്കിലെടുത്തായിരുന്നു ഇത്തരത്തിൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. ഏഴ് വാഹനങ്ങളടങ്ങുന്ന വലിയ വാഹനനിരയിലായിരുന്നു മുൻ മുഖ്യമന്ത്രിയുടെ യാത്ര. പൊലീസ് സംഘത്തിൽ മുപ്പത് മുതൽ നാൽപത് പൊലീസ് ഉദ്യോഗസ്ഥർ വരെ ഉണ്ടായിരുന്നു. കൂടാതെ കമാൻഡോകളുടെ ഒരു സ്‌ട്രൈക്കർ ഫോഴ്സും അദ്ദേഹത്തിനൊപ്പമുണ്ടാകുമായിരുന്നു.


സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി ; പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും ; ആറ് കളക്ടർമാർക്ക് സ്ഥലം മാറ്റം
സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു ; ഇന്ന് ഒമ്പത് ജില്ലകൾക്ക് യെല്ലോ അലേർട്ട്





