തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ വി.ഡി. സതീശൻ തന്റെ ആദ്യ പ്രതികരണം അറിയിച്ചു. കോൺഗ്രസ് പാർട്ടി തന്നെ ഏൽപ്പിച്ചത് അതീവ ഗൗരവമേറിയ വലിയൊരു ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പദത്തെ ഒരു ദൈവനിയോഗമായാണ് താൻ കാണുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തന്നെ ഈ പദവിയിലേക്ക് പരിഗണിച്ച എഐസിസി നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും തനിക്ക് ഏറെ പ്രിയപ്പെട്ട നേതാക്കളാണെന്നും കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ കെ.സി. വേണുഗോപാൽ വഹിച്ച പങ്ക് വലുതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തല തന്റെ കൂടി നേതാവാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, എല്ലാവരെയും ഒന്നിപ്പിച്ച് കൊണ്ടുപോകുന്ന ഒരു ടീമായിട്ടായിരിക്കും പുതുകേരളം കെട്ടിപ്പടുക്കാൻ ഇറങ്ങിത്തിരിക്കുകയെന്നും അറിയിച്ചു. ജനങ്ങൾ ഏൽപ്പിച്ച ഈ വലിയ ദൗത്യം സത്യസന്ധമായി പൂർത്തിയാക്കുമെന്നും തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കുമെന്നും നിയുക്ത മുഖ്യമന്ത്രി ഉറപ്പ് നൽകി.
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതിൽ ആശങ്കയുമായി പി.എ. മുഹമ്മദ് റിയാസ്
കേരളത്തിൽ ഒരു പുതുയുഗം സൃഷ്ടിക്കുന്നതിനായി കഠിനാധ്വാനം ചെയ്യുമെന്നും നിലവിലുള്ള പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും നിർവചനങ്ങൾ തന്നെ മാറ്റിയെഴുതുമെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിൽ കേരളം വളരെ സങ്കീർണ്ണമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ ഘട്ടത്തിൽ തനിക്ക് ഒരാൾക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്നും ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ എല്ലാവരുടെയും പിന്തുണയും ഒരുമിച്ചുള്ള പ്രവർത്തനവും അത്യാവശ്യമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് സംവിധാനത്തിനും പാർട്ടി പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.


ആയുര്‍വേദ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്? കരിയര്‍ അഡ്വാന്‍സ്മെന്റ് സ്കീം നടപ്പിലാക്കാത്തതില്‍ പ്രതിഷേധം; ധനമന്ത്രിക്ക് നിവേദനം നല്കി അസോസിയേഷന്!





