പാകിസ്താനില്‍ പ്രമുഖ മതപണ്ഡിതന്‍ അജ്ഞാതരാല്‍ വെടിയേറ്റു മരിച്ചു; ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ പ്രതിഷേധമിരമ്പുന്നു

പെഷവാര്‍: പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജംഇയ്യത്തെ ഉലമ ഇസ്ലാം (എഫ്) ചാര്‍സദ്ദ ജില്ലാ പ്രസിഡന്റുമായ ഷെയ്ഖുല്‍ ഹദീസ് മൗലാന മുഹമ്മദ് ഇദ്രീസ് വെടിയേറ്റു മരിച്ചത് വിവാദത്തില്‍. ചൊവ്വാഴ്ച വൈകുന്നേരം ചാര്‍സദ്ദ ജില്ലയിലെ ഉത്മാന്‍സായി മേഖലയില്‍ വെച്ചാണ് അദ്ദേഹത്തിന് നേരെ സായുധ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ദാറുല്‍ ഉലൂം ഉത്മാന്‍സായില്‍ മതപ്രഭാഷണത്തിനായി (ദര്‍സ്-ഇ-ഹദീസ്) വാഹനത്തില്‍ പോകുകയായിരുന്ന മൗലാനയ്ക്ക് നേരെ അജ്ഞാതരായ തോക്കുധാരികള്‍ പതിയിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
മൗലാനയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ നൂറുകണക്കിന് അനുയായികള്‍ ചാര്‍സദ്ദയിലെ തെരുവിലിറങ്ങി. ഫാറൂഖ്-ഇ-അസം ചൗക്കില്‍ റോഡ് ഉപരോധിച്ച പ്രതിഷേധക്കാര്‍ കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഖൈബര്‍ പഖ്തുന്‍ഖ്വ പോലീസ് ഐജി സുല്‍ഫിക്കര്‍ ഹമീദ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ജെ.യു.ഐ (എഫ്) തലവന്‍ മൗലാന ഫസലുര്‍ റഹ്‌മാന്റെ അടുത്ത അനുയായിയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഇദ്രീസ്. പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് എന്നിവര്‍ കൊലപാതകത്തെ ശക്തമായി അപലപിച്ചു. ഇത്തരം ഭീരുത്വപരമായ പ്രവൃത്തികള്‍ കൊണ്ട് രാജ്യത്തിന്റെ ആത്മവീര്യം തകര്‍ക്കാന്‍ കഴിയില്ലെന്ന് സര്‍ദാരി പ്രതികരിച്ചു.
മൗലാന മുഹമ്മദ് ഇദ്രീസിന്റെ കുടുംബത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. അദ്ദേഹത്തിന്റെ അമ്മായിയപ്പനും ലോകപ്രശസ്ത പണ്ഡിതനുമായിരുന്ന മൗലാന ഹസന്‍ ജാന്‍ 2007-ല്‍ പെഷവാറില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. സായുധ പോരാട്ടങ്ങളെ എതിര്‍ത്തതിനെത്തുടര്‍ന്ന് നിരോധിത സംഘടനയായ തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി) ആണ് അദ്ദേഹത്തെ അന്ന് വധിച്ചത്.
ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്ന് അവാമി നാഷണല്‍ പാര്‍ട്ടി (എഎന്‍പി) പ്രസിഡന്റ് ഐമല്‍ വാലി ഖാന്‍ ആരോപിച്ചു. ടാര്‍ഗെറ്റ് കില്ലിംഗും ഭീകരാക്രമണങ്ങളും പ്രവിശ്യയില്‍ നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും സര്‍ക്കാരുകള്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൗലാനയുടെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ തുറംഗസായി ഗ്രാമത്തിലേക്ക് കൊണ്ടുപോയി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി സൊഹൈല്‍ അഫ്രീദി നിര്‍ദ്ദേശം നല്‍കി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.