കാണാതായ മാങ്കുളം പഞ്ചായത്ത് അംഗം ധന്യ ഗണേശനെ വനത്തിനുള്ളിൽ കണ്ടെത്തി; അതീവ അവശനിലയിൽ

ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് അംഗം ധന്യ ഗണേശനെ വനത്തിനുള്ളിൽ കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാതായ ധന്യയെ വനത്തിനുള്ളിലെ ഒരു കുടിയിൽ അതീവ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ആറാം മൈൽ വാർഡിനെ പ്രതിനിധീകരിക്കുന്ന ഇവരെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് അനീഷ് മൂന്നാർ പോലീസിൽ പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തിൽ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ആദിവാസി വിഭാഗത്തിൽ നിന്നുള്ള പഞ്ചായത്ത് അംഗത്തെ കണ്ടെത്തുന്നതിൽ പോലീസ് അനാസ്ഥ കാണിക്കുന്നുവെന്ന ആക്ഷേപം ശക്തമായതോടെ ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.

പോലീസും വനംവകുപ്പും സംയുക്തമായി വനമേഖലയിൽ ഉൾപ്പെടെ വ്യാപകമായ തിരച്ചിൽ നടത്തി. ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും കടാവർ നായ്ക്കളെ എത്തിച്ചുള്ള പരിശോധനയും ഉൾപ്പെടെ അത്യാധുനിക സന്നാഹങ്ങൾ തിരച്ചിലിനായി ഉപയോഗിച്ചു. കുടുംബവഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങിയതാകാം എന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം.

ബുധനാഴ്ച മാങ്കുളത്തെ വീട്ടിൽ നിന്നും സഹോദരി താമസിക്കുന്ന ചിക്കണാംകുടിയിൽ എത്തിയ ധന്യ അവിടെ നിന്നും മടങ്ങിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. ഒരാഴ്ച നീണ്ടുനിന്ന ആശങ്കകൾക്കൊടുവിലാണ് ഇപ്പോൾ ധന്യയെ കണ്ടെത്താനായത്. കാട്ടിനുള്ളിൽ തളർന്നു വീണ നിലയിൽ കണ്ടെത്തിയ ഇവരെ ചുമന്ന് പുറത്തെത്തിച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.