പൊലീസ് ഇൻസ്പെക്ടർ അശ്ലീല സന്ദേശമയയ്ക്കുന്നു; പരാതിയുമായി ബെംഗളൂരുവിലെ ‘ലേഡി ഡോൺ’ യശസ്വിനി ഗൗഡ

ബെംഗളൂരു: ബെംഗളൂരുവിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ‘ലേഡി ഡോൺ’ യശസ്വിനി ഗൗഡ പൊലീസ് ഇൻസ്പെക്ടർക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം കർണാടക പൊലീസിനെ പ്രതിരോധത്തിലാക്കുന്നു. ഇൻസ്പെക്ടർ പാപ്പണ്ണ തനിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുന്നുവെന്നാണ് യശസ്വിനിയുടെ പരാതി. സംഭവത്തിൽ ജയനഗർ എസിപി പ്രാഥമികാന്വേഷണം ആരംഭിച്ചു.

ബെംഗളൂരു അധോലോകത്തെ സജീവ സാന്നിധ്യമായ യശസ്വിനി (47), ഇൻസ്പെക്ടർ പാപ്പണ്ണയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പാപ്പണ്ണ തന്നെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്താറുണ്ടെന്നും രാത്രിയും പകലും സന്ദേശങ്ങൾ അയക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. തന്നെ ‘പാപ്പു’ എന്ന് വിളിക്കാൻ നിർബന്ധിച്ചതായും ‘ഐ ലവ് യൂ’ എന്നടക്കം അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയച്ചതായും യശസ്വിനി ആരോപിച്ചു. ഇൻസ്പെക്ടർ തന്റെ വീട്ടിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചതായും ഇവർ പറയുന്നു.

മുൻപ് തനിക്കെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥനാണ് പാപ്പണ്ണയെന്നും യശസ്വിനി ചൂണ്ടിക്കാട്ടി. പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് സന്ദേശങ്ങൾ പുറത്തുവിടാൻ തീരുമാനിച്ചതെന്ന് ഇവർ വ്യക്തമാക്കി. ഇൻസ്പെക്ടർ അയച്ച വിവിധ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ഇവർ തെളിവായി ഹാജരാക്കിയിട്ടുണ്ട്.

ബെംഗളൂരുവിലെ ക്രിമിനൽ ലിസ്റ്റിലുള്ള യശസ്വിനി ഗൗഡ, കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു തട്ടിക്കൊണ്ടുപോകൽ കേസിലാണ് അവസാനമായി അറസ്റ്റിലായത്. ഇവർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് ഗുണ്ടാ ആക്ട് പ്രകാരം കേസ് എടുത്തിരുന്നു. ഒരു കുപ്രസിദ്ധ ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇത്തരമൊരു പരാതിയുമായി രംഗത്തെത്തിയത് ബെംഗളൂരു പൊലീസ് വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം ഇൻസ്പെക്ടർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.