വാഷിംഗ്ടൺ/ടെഹ്റാൻ: മാസങ്ങളായി തുടരുന്ന സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം മുഴക്കി അമേരിക്കയും ഇറാനും തമ്മിൽ അതിശക്തമായ വ്യോമാക്രമണം. അന്താരാഷ്ട്ര ജലപാതയ്ക്ക് മുകളിലൂടെ പറക്കുകയായിരുന്ന അമേരിക്കൻ നിരീക്ഷണ വിമാനം ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തന്ത്രപ്രധാനമായ റഡാർ-നിയന്ത്രണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. എന്നാൽ ഇതിന് പ്രതികാരമായി തങ്ങൾ അമേരിക്കൻ വ്യോമതാവളം ലക്ഷ്യമിട്ട് തിരിച്ചടിച്ചതായി ഇറാന്റെ വിപ്ലവ ഗാർഡ് സേനയും പ്രഖ്യാപിച്ചതോടെ മേഖലയിൽ കനത്ത യുദ്ധഭീതിയാണ് നിലനിൽക്കുന്നത്. അതിനിടെ, അമേരിക്കൻ താവളമുള്ള കുവൈറ്റിൽ ശത്രുക്കളുടെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ പ്രതിരോധ സംവിധാനം നേരിട്ടതായും രാജ്യത്തുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതായും കുവൈറ്റ് സൈന്യം സ്ഥിരീകരിച്ചു.
തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം: നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ഹോർമുസ് കടലിടുക്കിലെ ക്വഷം ദ്വീപിലും ഇറാന്റെ തെക്കൻ തീരനഗരമായ ഗോരുക്കിലുമുള്ള റഡാർ കേന്ദ്രങ്ങൾ, ഡ്രോൺ കമാൻഡ് ആൻഡ് കൺട്രോൾ സ്റ്റേഷനുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്ക് നേരെയാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് ആത്മരക്ഷാർത്ഥമുള്ള ആക്രമണങ്ങൾ നടത്തിയത്. മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയായ രണ്ട് ഇറാനിയൻ ഡ്രോണുകളും അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർത്തു. എന്നാൽ, തങ്ങളുടെ സിറി ദ്വീപിലെ വാർത്താവിനിമയ ഗോപുരം തകർത്ത അമേരിക്കൻ യുദ്ധവിമാനങ്ങൾ പറന്നുയർന്ന അതേ വ്യോമതാവളത്തെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇറാന്റെ വിപ്ലവ ഗാർഡ് വ്യക്തമാക്കി. അമേരിക്ക ഇനിയും ആക്രമണം തുടർന്നാൽ തങ്ങളുടെ പ്രതികരണം തീർത്തും വ്യത്യസ്തമായിരിക്കുമെന്നും ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി.
ഇരുപക്ഷവും തമ്മിലുള്ള മാസങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടി ചർച്ചകൾ വാരാന്ത്യത്തോടെ പ്രതിസന്ധിയിലായതിന് പിന്നാലെയാണ് ഈ പുതിയ സംഘർഷങ്ങൾ ഉടലെടുത്തത്. ഒത്തുതീർപ്പ് വ്യവസ്ഥകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചില നിർണ്ണായക മാറ്റങ്ങൾ ആവശ്യപ്പെട്ടതാണ് ചർച്ചകൾ നീണ്ടുപോകാൻ ഇടയാക്കിയത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതുമായും, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യുന്നതുമായും ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് ട്രംപ് മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്. ഇറാനിയൻ ജനതയുടെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടാതെ ഒരു കരാറിനും തങ്ങൾ തയ്യാറല്ലെന്ന് ഇറാന്റെ മുഖ്യ ചർച്ചക്കാരനും വ്യക്തമാക്കിയിട്ടുണ്ട്.
യോഗേഷ് ഗുപ്ത കേന്ദ്രത്തിലേക്ക്; എം.ആര്. അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് വഴിതുറക്കുന്നു
അതിനിടെ, അമേരിക്കൻ ജനതയോടും വിമർശകരോടും ‘ആശ്വസിച്ചിരിക്കാൻ’ ആവശ്യപ്പെട്ട് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ച സന്ദേശം ഏറെ ശ്രദ്ധേയമായി. ഒടുവിൽ എല്ലാം ശുഭമായി തന്നെ അവസാനിക്കുമെന്നും, ഇറാൻ യഥാർത്ഥത്തിൽ ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും അത് അമേരിക്കയ്ക്ക് ഏറ്റവും മികച്ച ഒന്നായിരിക്കുമെന്നും ട്രംപ് കുറിച്ചു. ഏപ്രിൽ എട്ട് മുതൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ശാശ്വതമായ ഒരു സമാധാന കരാറിലേക്ക് ഇരുരാജ്യങ്ങളും ഇതുവരെ എത്തിച്ചേർന്നിട്ടില്ല. ആഗോള എണ്ണ-പ്രകൃതിവാതക വിപണിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇപ്പോഴും ഉപരോധത്തിൽ തുടരുന്നതിനാൽ ലോകമെമ്പാടും ഇന്ധനവില വർദ്ധനവ് വലിയ ഭീഷണിയായി നിലനിൽക്കുകയാണ്.






