സി.എസ്.കെയ്ക്കായി സഞ്ജുവിന്റെ ‘സൂപ്പര്‍’ സെഞ്ചറി; ക്യാപ്റ്റന്‍സി ചര്‍ച്ചകളും സജീവം; ധോണിയുടെ മനസ്സ് നിര്‍ണ്ണായകം; സഞ്ജു ചേട്ടന്‍ ക്യാപ്ടനാകുമോ?

ചെന്നൈ: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഗംഭീര സെഞ്ചറിയുമായി മലയാളി താരം സഞ്ജു സാംസണ്‍ എത്തുമ്പോള്‍ ക്യാപ്ടന്‍സി ചര്‍ച്ച സജീവം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു 56 പന്തില്‍ 115 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആദ്യ മൂന്നു മത്സരങ്ങളിലെ മോശം ഫോമിന് വിമര്‍ശിച്ചവര്‍ക്കുള്ള സഞ്ജുവിന്റെ മറുപടി കൂടിയായി ചെപ്പോക്കിലെ ഈ ഇന്നിങ്‌സ്. 15 ഫോറുകളും 4 സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഇതോടെ സഞ്ജുവിനെ ചെന്നൈയുടെ ക്യാപ്റ്റനാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. സഞ്ജുവിന്റെ സെഞ്ചറിക്കരുത്തില്‍ ഡല്‍ഹിക്കെതിരെ സീസണിലെ ആദ്യ ജയം ചെന്നൈ സ്വന്തമാക്കി. സഞ്ജുവിനെ ക്യാപ്ടന്‍ ആക്കണമെന്നാണ് ചെന്നൈ ആരാധകരുടെ നിലപാട്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി സെഞ്ചറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടം ഈ ഇന്നിങ്‌സിലൂടെ സഞ്ജു സ്വന്തമാക്കി. 2019-ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ എം.എസ്. ധോണി നേടിയ 84 റണ്‍സായിരുന്നു ഇതിനുമുന്‍പ് ഒരു സി.എസ്.കെ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍. ഈ റെക്കോര്‍ഡാണ് സഞ്ജു പഴങ്കഥയാക്കിയത്. ചെന്നൈയ്ക്കായി ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്‌കോര്‍ കൂടിയാണിത്. മുരളി വിജയ് (127), ഷെയ്ന്‍ വാട്‌സണ്‍ (117*), മൈക്ക് ഹസി (116*) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. കൂടാതെ, മൂന്ന് വ്യത്യസ്ത ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്കായി സെഞ്ചറി നേടുന്ന രണ്ടാമത്തെ ബാറ്റര്‍ എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. ഡല്‍ഹി, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ ടീമുകള്‍ക്കായാണ് സഞ്ജുവിന്റെ സെഞ്ചറികള്‍. കെ.എല്‍. രാഹുല്‍ മാത്രമാണ് ഇതിനുമുന്‍പ് ഈ നേട്ടം കൈവരിച്ചത്.
ഈ സീസണിലെ ആദ്യ സെഞ്ചറിയാണിത്. ഐ.പി.എല്‍ കരിയറില്‍ ഇതിനു മുന്‍പ് സഞ്ജു നേടിയ മൂന്നു സെഞ്ചറികളും (2017, 2019, 2021) അതത് സീസണുകളിലെ ആദ്യ സെഞ്ചറികളായിരുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ഐ.പി.എല്ലിലെ തന്റെ നാലാം സെഞ്ചറിയോടെ ശുഭ്മാന്‍ ഗില്‍, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കൊപ്പമെത്താനും താരത്തിനായി. ഇതിനിടെ ട്വന്റി-20 ക്രിക്കറ്റില്‍ 400 സിക്‌സറുകള്‍ (401) എന്ന നാഴികക്കല്ലും സഞ്ജു പിന്നിട്ടു. രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് അദ്ദേഹം.
മികച്ച പിച്ചൊരുക്കിയ ക്യുറേറ്റര്‍ക്കും മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിക്കും സഞ്ജു നന്ദി പറഞ്ഞു. ഓരോ കളിക്ക് മുന്‍പും രവി ശാസ്ത്രിയെ കാണുന്നത് ഭാഗ്യമായി കരുതുന്നുവെന്ന് താരം വ്യക്തമാക്കി. ‘എത്ര ഫോമിലാണെങ്കിലും രാജ്യത്തിനായി എത്ര മത്സരങ്ങള്‍ വിജയിപ്പിച്ചാലും ഒന്നോ രണ്ടോ പരാജയങ്ങള്‍ മനസ്സില്‍ സംശയങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ അടിസ്ഥാന കാര്യങ്ങളിലേക്ക് തിരിച്ചുപോകാനും, എന്നില്‍ തന്നെ വിശ്വസിച്ച് എന്റെ ബാറ്റിങ് രീതികളില്‍ ഉറച്ചുനില്‍ക്കാനുമാണ് ഞാന്‍ ശ്രമിച്ചത്,’ മത്സരശേഷം സഞ്ജു പറഞ്ഞു.
‘തുടക്കത്തില്‍ പന്ത് അല്‍പം ഹോള്‍ഡ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും പിന്നീട് ബാറ്റിങ്ങിന് മികച്ച വിക്കറ്റായി മാറി. ആയുഷുമായി നല്ലൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞത് ഗുണകരമായി. ഒരിക്കല്‍ ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍, ബോര്‍ഡില്‍ എത്ര വലിയ സ്‌കോര്‍ എത്തിക്കാന്‍ കഴിയുമോ അത്രയും നോക്കുക എന്നതായിരുന്നു പ്ലാന്‍,’ സഞ്ജു കൂട്ടിച്ചേര്‍ത്തു. ഞ്ജുവിന് പുറമെ ആയുഷിന്റെ അര്‍ധസെഞ്ചറിയും ഓവര്‍ട്ടണിന്റെ നാല് വിക്കറ്റ് നേട്ടവുമാണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.