ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, സൈനിക നടപടിയുണ്ടായാല്‍ , ഇസ്രായേലിനെ തകര്‍ക്കും!

തെഹ്‌റാന്‍ : സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആഭ്യന്തര പ്രക്ഷോഭം പുകയുന്ന ഇറാനില്‍, അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ ഇസ്രായേലിനെയും യുഎസ് താവളങ്ങളെയും ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാനില്‍ ഇടപെടുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഗാലിബാഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ തിരിച്ചടി ഇസ്രായേലിന്റെ സൈനിക, ഷിപ്പിംഗ് കേന്ദ്രങ്ങള്‍ക്കും മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കുമായിരിക്കുമെന്ന് ഗാലിബാഫ് പറഞ്ഞു. ‘അമേരിക്കയ്ക്ക് മരണം’ എന്ന മുദ്രാവാക്യങ്ങളോടെയാണ് ഇറാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സ്പീക്കറുടെ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ട്രംപിന്റെ പ്രസ്താവനകളെ ‘വ്യാമോഹം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.പ്രതിഷേധം രണ്ടാഴ്ച പിന്നിടുമ്പോള്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഭീതിദമായി ഉയരുകയാണ്.

പ്രക്ഷോഭകര്‍ നടത്തിയ ആക്രമണങ്ങളില്‍ 100-ലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘തസ്‌നീം’ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷങ്ങളില്‍ ഇതുവരെ 51 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനിയന്‍ റിയാലിന്റെ മൂല്യം തകര്‍ന്നതോടെ (1 ഡോളറിന് 1.4 മില്യണ്‍ റിയാല്‍) 2025 ഡിസംബര്‍ 28-നാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. സാമ്പത്തിക കാരണങ്ങളാല്‍ തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കമായി മാറിയിരിക്കുകയാണ്. ഈ പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്കയും ഇസ്രായേലുമാണെന്നാണ് ഇറാന്റെ പ്രധാന ആരോപണം.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.