തിരുവനന്തപുരം: ഇത് നീതിക്ക് വേണ്ടിയുള്ള ഒരു പിതാവിന്റെ കണ്ണീരിന്റെയും ആത്മവിശ്വാസത്തോടെയുള്ള പോരാട്ടത്തിന്റെയും വിജയമാണ്. ഒപ്പം, കേരളാ പോലീസ് വെട്ടിത്തെളിച്ച വഴിയിലൂടെ സഞ്ചരിച്ചാല്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല എന്നതിന്റെ ഉത്തമ ഉദാഹരണവും. തലസ്ഥാനത്തെ സി.ഇ.ടി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 20 വര്‍ഷമായി ഒളിവിലായിരുന്ന ഒന്നാം പ്രതി നേപ്പാള്‍ സ്വദേശി ദീപക് എന്ന ദുര്‍ഗ ബഹദൂര്‍ ഭട്ട് ഛേത്രിയെ സിബിഐ പിടികൂടി. നാഗ്പൂരില്‍ ‘സൂരജ് ഭട്ട്’ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി സുരക്ഷിതനായി കഴിയുകയായിരുന്നു ഈ കൊടുംക്രിമിനല്‍.
അന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറായിരുന്ന ഇന്നത്തെ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് ഈ കേസിലെ നിര്‍ണ്ണായകമായ വഴിത്തിരിവ്. ഫോര്‍ട്ട് സിഐ ആയിരുന്ന ടി.ആര്‍. രാജ്മോഹനും സംഘവും ചേര്‍ന്ന് പടുത്തുയര്‍ത്തിയ തെളിവുകളുടെ മുകളിലാണ് സിബിഐ പിന്നീട് അന്വേഷണം പൂര്‍ത്തിയാക്കിയത്. മൃതദേഹം ലഭിച്ചിട്ടും ഒരു സൂചന പോലും ഇല്ലാതിരുന്ന കേസില്‍, ഫോണ്‍ രേഖകളും ശ്യാമളിന്റെ കുടുംബ പശ്ചാത്തലവും അരിച്ചുപെറുക്കി കേരളാ പോലീസ് തയ്യാറാക്കിയ ‘തിരക്കഥ’ നൂറു ശതമാനം ശരിയാണെന്ന് സിബിഐക്ക് ഇപ്പോള്‍ സമ്മതിക്കേണ്ടി വന്നിരിക്കുന്നു.
കേരളാ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കാട്ടി ശ്യാമളിന്റെ പിതാവ് ബസുദേവ് മണ്ഡല്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. എന്നാല്‍, സിബിഐ പുതിയതായി ഒന്നും കണ്ടെത്തിയില്ല എന്നതിലുണ്ട് മനോജ് എബ്രഹാമിന്റെയും സംഘത്തിന്റെയും മികവ്. ഓരോ തെളിവും കൃത്യമായി കോര്‍ത്തിണക്കി പോലീസ് തയ്യാറാക്കിയ ചാര്‍ട്ട് തന്നെയാണ് പ്രതിയെ അഴിക്കുള്ളിലാക്കാന്‍ സിബിഐയെ സഹായിച്ചത്.
കൊലപാതകത്തിന് ശേഷം നേപ്പാളിലേക്കോ മറ്റോ കടന്നുവെന്ന് കരുതിയ ദീപക്കിനെ കണ്ടെത്തുക എന്നത് സിബിഐക്ക് മുന്നിലെ വലിയ വെല്ലുവിളിയായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നാഗ്പൂരില്‍ പേരും വിലാസവും മാറ്റി കുടുംബമായി കഴിയുകയായിരുന്നു ഇയാള്‍. താന്‍ പഴയ ദീപക്കല്ലെന്ന് ലോകത്തെ വിശ്വസിപ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞെങ്കിലും സിബിഐ സംഘം വേഷം മാറി ചെന്ന് ഇയാളെ പൊക്കുകയായിരുന്നു. കേരളാ പോലീസ് നേരത്തെ കണ്ടെത്തിയ ഓരോ കാര്യങ്ങളും ശരിയാണെന്ന് ഇയാള്‍ സിബിഐക്ക് മുന്നില്‍ സമ്മതിച്ചതായാണ് വിവരം.
ആന്തമാനില്‍ അധ്യാപകനായിരുന്ന ബസുദേവ് മണ്ഡലിനോടുള്ള പകയാണ് മകന്‍ ശ്യാമളിന്റെ ജീവനെടുക്കാന്‍ രണ്ടാം പ്രതി മുഹമ്മദ് അലിയെ പ്രേരിപ്പിച്ചത്. ആന്തമാനില്‍ മുഹമ്മദ് അലിയുടെ ഹോട്ടല്‍ ബിസിനസ് തകരാന്‍ കാരണം ബസുദേവാണെന്ന തെറ്റായ ചിന്തയും പണത്തോടുള്ള ആര്‍ത്തിയും ഈ കൊടുംചതിക്ക് പിന്നിലുണ്ട്. 20 ലക്ഷം രൂപ മോചനദ്രവ്യം ചോദിച്ച് തട്ടിക്കൊണ്ടുപോയെങ്കിലും പോലീസ് വിവരം അറിഞ്ഞതോടെ പ്രതികള്‍ ശ്യാമളിനെ കൊന്ന് ചാക്കില്‍ കെട്ടി തിരുവല്ലം വെള്ളാര്‍ ഭാഗത്തെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
രണ്ടാം പ്രതി മുഹമ്മദ് അലിക്ക് നേരത്തെ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നെങ്കിലും അടുത്തിടെ ജാമ്യം കിട്ടിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നാം പ്രതി കൂടി പിടിയിലായതോടെ ആ പിതാവിന്റെ 20 വര്‍ഷത്തെ നീതിക്കായുള്ള പോരാട്ടം വിജയത്തിലെത്തുന്നു. കേരളാ പോലീസിന്റെയും സിബിഐയുടെയും സംയുക്ത വിജയമായി ഈ അറസ്റ്റിനെ കാണാം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിവാഹ വാഗ്ദാനം നല്കി പീഡനം; സിനിമാ സഹസംവിധായകന് ജോജോ കുരിശിങ്കലിനെതിരെ കേസ്; രണ്ട് വിവാഹം കഴിച്ചത് മറച്ചുവെച്ചു; മോഡലിനെ മര്‍ദ്ദിച്ചതായും പരാതി; പ്രതി ഒളിവില്‍





