നിലപാടിലുറച്ച് സച്ചിദാനന്ദന്‍! കേരളത്തില്‍ ഭരണമാറ്റം വേണം; ബംഗാള്‍ ആവര്‍ത്തിക്കരുത്; കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളില്‍ നിന്ന് അകന്നു; വെള്ളാപ്പള്ളിയെ പ്രീണിപ്പിക്കുന്നത് മതേതരത്വത്തിന് ഭൂഷണമല്ല!

തൃശൂര്‍ : കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും തന്റെ നിലപാടുകള്‍ വ്യക്തമാക്കി കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍. ഭരണ-പ്രതിപക്ഷങ്ങള്‍ മാറിമാറി വരുന്നത് ജനാധിപത്യത്തിന് അത്യാവശ്യമാണെന്നും ബംഗാളിലെ അനുഭവം നമുക്ക് മുന്നിലുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തുടര്‍ഭരണത്തേക്കാള്‍ ഇരുമുന്നണികളും മാറിമാറി ഭരിക്കുന്നതാണ് കേരളത്തിന് നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഒരു പാര്‍ട്ടി തന്നെ ദീര്‍ഘകാലം അധികാരത്തിലിരുന്നാല്‍ സ്വാര്‍ത്ഥ ലക്ഷ്യങ്ങളുള്ളവര്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുമെന്നും അധികാര വികേന്ദ്രീകരണം കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനഹിതം പ്രകടിപ്പിക്കുന്നത് പ്രതിപക്ഷമാണ്. ദീര്‍ഘകാലം ഭരിക്കുമ്പോള്‍ ഭരണകര്‍ത്താക്കള്‍ പ്രതിപക്ഷത്തിന്റെ പ്രസക്തി മറന്നുപോകുന്നു. തിരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ക്കപ്പുറം സമൂഹത്തിലെ അദൃശ്യരായ മനുഷ്യരെ കേള്‍ക്കാനാണ് പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടിത്തട്ടിലുള്ളവരുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നില്ല. എല്ലാവരും മധ്യവര്‍ഗത്തിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാനാണ് മത്സരിക്കുന്നത്.കേരളത്തിലെ ഇരുമുന്നണികളും കൃത്യമായ ധാരണയിലെത്തിയിരുന്നെങ്കില്‍ പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വിജയിക്കാന്‍ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പ്രീണിപ്പിക്കാനാണ് മതേതര മുന്നണികള്‍ ശ്രമിക്കുന്നത്. ഗുരുവിനേക്കാള്‍ വലിയവനാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്കോ കേരളീയര്‍ക്കോ ഭൂഷണമല്ല. ബി.ജെ.പിയില്‍ പ്രതീക്ഷയില്ലെന്നും മതേതര സംഘടനകള്‍ സാമുദായാതീതമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.