കോഴിക്കോട്: പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം ഒരു നാടിന് മുഴുവന്‍ തീരാനോവായി മാറുന്നു. ചെറുവണ്ണൂര്‍ കക്കറമുക്ക് സ്വദേശി രജിന്‍ലാലിന്റെ ഭാര്യ പൂവത്തുംചാലില്‍ സോന (27) യാണ് ഗര്‍ഭസ്ഥ ശിശുവിനൊപ്പം ദാരുണമായി മരണപ്പെട്ടത്. കാറോടിച്ചിരുന്ന ഭര്‍ത്താവ് രജിന്‍ലാലിന് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് രജിന്‍ലാലും സോനയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് നീണ്ട മൂന്ന് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വരാനിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത എത്തിയത്. ഏഴുമാസം ഗര്‍ഭിണിയായ സോനയും കുടുംബവും പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. എന്നാല്‍ ആ കാത്തിരിപ്പുകളെയും ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളെയും കരിയിച്ചുകളഞ്ഞുകൊണ്ടാണ് വെള്ളിയാഴ്ച രാത്രിയില്‍ ആ ദുരന്തം വിരുന്നെത്തിയത്.
വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ചെറുവണ്ണൂരില്‍ വെച്ചാണ് ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പെട്ടെന്ന് പുകയുയരുകയും നിമിഷങ്ങള്‍ക്കകം തീപടരുകയും ചെയ്തത്. കാറിനുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടനടി സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി നാട്ടുകാര്‍ കൈമെയ് മറന്ന് രംഗത്തിറങ്ങി.
കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ കുരുക്കിൽ! വോട്ടർ പട്ടികയിൽ പേര് ചേർത്തത് വ്യാജ റേഷൻ കാർഡ് ഉപയോഗിച്ചെന്ന് പരാതി; റേഷൻ കാർഡ് റദ്ദാക്കാൻ ഉത്തരവിട്ട് അധികൃതർ
നാട്ടുകാരുടെ പെട്ടെന്നുള്ള ഇടപെടല്‍ മൂലം കാറിലെ തീ വേഗത്തില്‍ കെടുത്താന്‍ സാധിച്ചെങ്കിലും അപ്പോഴേക്കും വിധി അതിന്റെ ക്രൂരത നടപ്പാക്കിക്കഴിഞ്ഞിരുന്നു. കാറിനുള്ളില്‍ കുടുങ്ങിക്കിടന്നത് തങ്ങളുടെ സ്വന്തം നാട്ടുകാരനായ കക്കറമുക്കിലെ രജിന്‍ലാലും ഭാര്യ സോനയുമാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാരുടെ നടുക്കം ഇരട്ടിയായി. വിവരമറിഞ്ഞ് കക്കറമുക്കിലെയും പേരാമ്പ്രയിലെയും നൂറുകണക്കിന് ആളുകളാണ് ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് ഓടിയെത്തിയത്. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സോനയും വയറ്റിലെ കുഞ്ഞും മരണത്തിന് കീഴടങ്ങിയിരുന്നു.
ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതോടെ ആശുപത്രി പരിസരം ആകെ കണ്ണീരിലൊഴുകി. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ രജിന്‍ലാലിനെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഒരു വശത്ത് പ്രിയപ്പെട്ടവളുടെ മരണവാര്‍ത്തയറിയാതെ ആശുപത്രി കിടക്കയില്‍ മരണത്തോട് പോരാടുന്ന രജിന്‍ലാല്‍, മറുവശത്ത് ഒന്നിച്ച് പൊലിഞ്ഞുപോയ അമ്മയും കുഞ്ഞുംഈ ദാരുണമായ കാഴ്ച കണ്ടുനിന്ന ആരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു.
കാറിന് തീപിടിക്കാനുണ്ടായ സാങ്കേതിക കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു നാടിന്റെ മുഴുവന്‍ കണ്ണീരായി മാറിയ സോനയുടെ വേര്‍പാടിന്റെ ആഘാതത്തിലാണ് ഇപ്പോഴും പേരാമ്പ്ര പ്രദേശം.


തലസ്ഥാനത്ത് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി! നഗരസഭയും ഗതാഗത വകുപ്പുമായുളള തര്‍ക്കും തീര്‍ന്നു; മേയറുടെ വാര്‍ഡില്‍ തുടക്കം; ഇടറോഡുകളില്‍ ഇനി സര്‍വ്വീസ് നടത്തും





