പത്തനംതിട്ട: ലൈംഗികാതിക്രമ പരാതികളെത്തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ, വി.കെ. ശ്രീകണ്ഠൻ എംപിയുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി. പത്തനംതിട്ട അടൂരിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള ഈ സുപ്രധാന കൂടിക്കാഴ്ച. പുതുയുഗ യാത്രയുടെ ഭാഗമായി കൊല്ലത്തേക്ക് പോകുകയായിരുന്നു വി.കെ. ശ്രീകണ്ഠൻ. ഹോട്ടലിലെ റെസ്റ്റോറന്റിൽ ഇരുവരും സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൂടിക്കാഴ്ചയുടെ വാർത്ത പരസ്യമായത്.
എന്നാൽ, ഈ കൂടിക്കാഴ്ച തികച്ചും അവിചാരിതമായിരുന്നു എന്നാണ് വി.കെ. ശ്രീകണ്ഠൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ലൈംഗികാരോപണങ്ങളെത്തുടർന്ന് ജാമ്യത്തിലിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ ആദ്യമായി കൂടിക്കാഴ്ച നടത്തുന്ന മുതിർന്ന കോൺഗ്രസ് നേതാവാണ് വി.കെ. ശ്രീകണ്ഠൻ. നേരത്തെ ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിലും രാഹുലിന് പരസ്യമായ പിന്തുണ നൽകിയ നേതാവുകൂടിയാണ് അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുണ്ട്: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.പാർട്ടിക്കുള്ളിൽ തിരിച്ചെടുക്കുന്നതിനോ അല്ലെങ്കിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള അനുനയ ചർച്ചകളോ നടന്നോ എന്ന് വ്യക്തമല്ല.കോൺഗ്രസ് ഔദ്യോഗികമായി പുറത്താക്കിയ ഒരു വ്യക്തിയുമായി എംപി നടത്തിയ കൂടിക്കാഴ്ച പാർട്ടി നേതൃത്വത്തിന് ഇടയിൽ അതൃപ്തിയുണ്ടാക്കുമോ എന്നും വരും ദിവസങ്ങളിൽ അറിയാം.
മൈസൂരിലെ നഴ്സിങ് ഹോസ്റ്റലുകളില്‍ ‘വിഷാഹാരം’: കെ.സി. വേണുഗോപാലിന്റെ ഇടപെടലില്‍ നടപടി; ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കി
നിലവിൽ മൂന്ന് ലൈംഗികാതിക്രമ കേസുകളാണ് രാഹുലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ പാലക്കാട്ടെ ഹോട്ടലിൽ വെച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കിയെങ്കിലും എംഎൽഎ സ്ഥാനത്ത് അദ്ദേഹം തുടരുകയാണ്.


മുഖ്യമന്ത്രിയുടെ ഗൺമാന് ഉദ്യോഗക്കയറ്റം; 20 താൽക്കാലിക തസ്തികകൾ സൃഷ്ടിച്ച് ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഉത്തരവ്





