ന്യൂഡല്‍ഹി: കാലം മാറുമ്പോള്‍ നിയമത്തിന്റെ കണ്ണടയും മാറണമെന്ന ഉറച്ച നിലപാടോടെ സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള ലിവിംഗ് ടുഗദര്‍ (ഒന്നിച്ചുള്ള താമസം) ബന്ധങ്ങള്‍ തകരുന്നത് ബലാത്സംഗമായി കാണാനാവില്ലെന്ന സുപ്രധാന നിരീക്ഷണമാണ് ജസ്റ്റിസ് ബി.വി. നാഗരത്നയുടെ ബെഞ്ച് നടത്തിയത്. വ്യക്തിസ്വാതന്ത്ര്യം ആഘോഷമാക്കുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങളും ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ കോടതി നല്‍കുന്നത്. വിവാഹ വാഗ്ദാനം പീഡനാരോപണത്തിനുള്ള സ്ഥിരം ആയുധമാക്കുന്ന പ്രവണതയ്ക്ക് ഈ വിധി കടിഞ്ഞാണിടും.
പത്തൊന്‍പതാം വയസ്സില്‍ തുടങ്ങിയ ബന്ധം വര്‍ഷങ്ങളോളം നീളുകയും അതില്‍ കുഞ്ഞുണ്ടാവുകയും ചെയ്ത ശേഷം പീഡനാരോപണം ഉന്നയിക്കുന്നതിലെ വൈരുദ്ധ്യം കോടതി എടുത്തുപറഞ്ഞു. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഇത്തരം ബന്ധങ്ങളില്‍ നിന്ന് ഒരാള്‍ പിന്മാറുന്നത് ക്രിമിനല്‍ കുറ്റമല്ല. ഒന്നിച്ച് ജീവിച്ച കാലമത്രയും സമ്മതത്തോടെയായിരുന്നു എന്നത് വ്യക്തമായിരിക്കെ, പിന്നീട് ബലാത്സംഗക്കുറ്റം ചുമത്തുന്നത് നിയമപരമായി ശരിയല്ലെന്ന് കോടതി അടിവരയിട്ടു.
വിവാഹത്തിന് മുന്‍പ് ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുമ്പോള്‍ അതില്‍ സാമൂഹികവും നിയമപരവുമായ ചില ‘റിസ്കുകള്‍’ ഉണ്ടെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ഒരു വിവാഹബന്ധത്തില്‍ ലഭിക്കുന്ന അത്രയും നിയമപരമായ സുരക്ഷ ലിവിംഗ് ടുഗദര്‍ ബന്ധങ്ങളില്‍ ഉണ്ടാവില്ല. ഈ അപകടസാധ്യത അറിഞ്ഞുതന്നെയാണ് ബന്ധത്തിലേക്ക് പ്രവേശിക്കുന്നതെങ്കില്‍, അത് തകരുമ്പോള്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ല.
ബന്ധം നിയമപരമല്ലെങ്കിലും അതില്‍ ജനിക്കുന്ന കുട്ടി അവിഹിതമല്ലെന്ന കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. മാതാപിതാക്കളുടെ ബന്ധത്തിന്റെ പേരില്‍ കുട്ടിയുടെ അന്തസ്സ് ചോദ്യം ചെയ്യപ്പെടരുത്. കുട്ടിയുടെ സംരക്ഷണത്തിനും ചിലവിനുമായി നിയമസഹായം തേടാന്‍ യുവതിക്ക് അവകാശമുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ക്രിമിനല്‍ നടപടികളേക്കാള്‍ മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.
പഴഞ്ചന്‍ ധാര്‍മ്മിക ബോധത്തേക്കാള്‍ വ്യക്തികളുടെ തീരുമാനങ്ങള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കുമാണ് കോടതി മുന്‍ഗണന നല്‍കിയത്. പ്രതി മറ്റ് സ്ത്രീകളെയും ചതിച്ചിട്ടുണ്ടെന്ന വാദത്തേക്കാള്‍, നിലവിലെ കേസിലെ വസ്തുതകള്‍ക്കാണ് പ്രാധാന്യമെന്ന് കോടതി വ്യക്തമാക്കി. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് വൈകാരികമായി കേസിനെ നേരിടാന്‍ ശ്രമിച്ച ഹര്‍ജിക്കാരിക്ക്, വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള മറുപടിയാണ് കോടതി നല്‍കിയത്. പീഡന നിയമങ്ങള്‍ നിയമപരമായ ആയുധമായി ഉപയോഗിക്കുന്നതിനെതിരെ പരമോന്നത കോടതി നല്കുന്ന കൃത്യമായ താക്കീതാണ് ഈ വിധി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബംഗാൾ പോരാട്ടം: ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്; നന്ദിഗ്രാമിൽ മമതയ്ക്കെതിരെ സുവേന്ദു അധികാരി





