വിലക്കയറ്റത്തിനെതിരെ കെ.സി. വേണുഗോപാലിന്റെ ‘അടുക്കള സമരം’; വീട്ടമ്മമാർക്കൊപ്പം കപ്പ കഴിച്ച് മടക്കം

ആലപ്പുഴ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാരുടെ പരാതികൾ നേരിട്ട് കേൾക്കാൻ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പി വീടുകളിലെത്തി. രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കപ്പുറം ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ആലപ്പുഴയിലെ വീടുകൾ സന്ദർശിച്ചത്. സന്ദർശനത്തിനിടയിൽ ഒരു വീട്ടിലെ അടുക്കളയിൽ കയറി വീട്ടമ്മമാർക്കൊപ്പം കപ്പ പുഴുങ്ങിയത് കഴിച്ച ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.

പാചകവാതക സബ്‌സിഡി വെട്ടിക്കുറച്ചതും, റേഷൻ വിഹിതത്തിൽ മണ്ണെണ്ണ നിർത്തിയതും, വെളിച്ചെണ്ണയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരുന്നതും വീട്ടമ്മമാർ എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി. കുടുംബ ബജറ്റ് താളംതെറ്റുന്ന അവസ്ഥയാണെന്നും സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അവർ പരാതിപ്പെട്ടു.

 “അടുക്കളപ്രവർത്തനം അവതാളത്തിലാകുമ്പോൾ, ഭരണസംവിധാനം അതിന്റെ ഏറ്റവും അടിസ്ഥാനതലത്തിൽ പരാജയപ്പെട്ടു എന്നാണ് അർത്ഥം. ഇത് വെറുമൊരു രാഷ്ട്രീയ സമരമല്ല, മറിച്ച് ലക്ഷക്കണക്കിന് കുടുംബങ്ങൾ നേരിടുന്ന യാഥാർത്ഥ്യമാണ്,” അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മയും വരുമാനക്കുറവും വിലക്കയറ്റവും ചേർന്നാണ് ഇന്നത്തെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. സാധാരണക്കാരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിൽ സർക്കാരിന്റെ നയങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും വേണുഗോപാൽ വിമർശിച്ചു.

 ‘എല്ലാം ശരിയാകും’ എന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ പത്ത് വർഷം ഭരിച്ചിട്ടും സാധാരണക്കാരന്റെ അടുക്കളയിലെ കണക്കുകൾ ഒന്നും ശരിയാകുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു.വീട്ടമ്മമാരുടെ പരാതികൾ ക്ഷമയോടെ കേട്ട എം.പി, അവർക്കൊപ്പം അടുക്കളയിൽ ചെന്ന് ഒരുമിച്ച് കപ്പ കഴിച്ച ശേഷമാണ് മടങ്ങിയത്. ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്ന കോൺഗ്രസിന്റെ ഈ വേറിട്ട പ്രതിഷേധം വരും ദിവസങ്ങളിൽ മറ്റ് മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പാർട്ടി തീരുമാനം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.