കളക്ഷന്‍ ഏജന്റിന്റെ കൈയ്യില്‍ നിന്നും 40 പവന്‍ സ്വര്‍ണ്ണവുമായി കടന്ന കവര്‍ച്ച; മോഷണം അറിഞ്ഞ് മിന്നല്‍ വേഗത്തില്‍ ‘പരുന്ത്’; ചതുപ്പില്‍ മല്‍പിടിത്തം; മറ്റൊരാളെ ഓടിച്ചിട്ട് പിടിച്ചു; സിഐ അനുപും സംഘവും സൂപ്പറായി; കരമനയിലെ സ്വര്‍ണ്ണക്കവര്‍ച്ചക്കാരെ പൂട്ടിയ കഥ

തിരുവനന്തപുരം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ 40 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന മോഷ്ടാക്കളെ സിനിമാ രംഗങ്ങളെ വെല്ലുന്ന സാഹസികതയിലൂടെ പിടികൂടി കരമന പോലീസ്. നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി ചതുപ്പില്‍ ഒളിക്കാന്‍ ശ്രമിച്ച പ്രതികളെ മല്‍പിടിത്തത്തിലൂടെയാണ് ‘പരുന്ത്’ സ്‌ക്വാഡ് കീഴടക്കിയത്. പ്രതികളുടെ ഫോണ്‍ പരിശോധനയില്‍ ഒരു മാസത്തെ ഗൂഡാലോചനയും തെളിഞ്ഞു.

സ്വകാര്യ ധനകാര്യ സ്ഥാപനമായ ‘ആയില്യം ഫിനാന്‍സിലെ’ കളക്ഷന്‍ ഏജന്റ് നടന്നുപോകുമ്പോഴാണ് ബൈക്കിലെത്തിയ സംഘം മിന്നല്‍ വേഗത്തില്‍ ബാഗ് തട്ടിപ്പറിച്ചത്. 40 പവന്‍ സ്വര്‍ണ്ണമടങ്ങിയ ബാഗുമായി പ്രതികള്‍ പാഞ്ഞു. എന്നാല്‍ തങ്ങള്‍ കുടുങ്ങാന്‍ പോകുന്നത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ സജ്ജമാകുന്ന പോലീസിന്റെ വലയിലാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ഒരു മാസമായി മോഷണം പ്ലാന്‍ ചെയ്തവര്‍ അങ്ങനെ അഴിക്കുള്ളിലായി.

കവര്‍ച്ച നടന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും സിഐ അനൂപിന് സന്ദേശമെത്തി. സിഐ ഉടന്‍ തന്നെ സിറ്റി പോലീസ് കമ്മീഷണറെ വിവരം അറിയിച്ചു. പ്രതികള്‍ക്കായി കരമന എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള 14 അംഗ സ്പെഷ്യല്‍ സ്‌ക്വാഡ് ‘പരുന്ത്’ രംഗത്തിറങ്ങി. കവര്‍ച്ചക്കാര്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള വഴികളെല്ലാം മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സീല്‍ ചെയ്തു.

പോലീസിനെ കണ്ടതോടെ ബാഗുമായി പ്രതികള്‍ ജനവാസ മേഖലയിലെ കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി. പിന്നാലെ പോലീസും നാട്ടുകാരും. രക്ഷപ്പെടാന്‍ വഴിയില്ലാതെ വന്നതോടെ നേമം സ്വദേശി ഷാനവാസും, മൊട്ടമൂട് സ്വദേശി കൃഷ്ണനും അടുത്തുള്ള ചതുപ്പിലേക്ക് ചാടി. ‘പ്രതികള്‍ ചതുപ്പില്‍ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും വിടാന്‍ പോലീസ് തയ്യാറായിരുന്നില്ല. ചതുപ്പിലിറങ്ങിയ പോലീസുകാര്‍ പ്രതികളുമായി മല്‍പിടിത്തം നടത്തിയാണ് അവരെ കീഴടക്കിയത്.’

സിഐ അനൂപിന്റെയും സംഘത്തിന്റെയും കൃത്യമായ ഏകോപനമാണ് 40 പവന്‍ സ്വര്‍ണ്ണം നിമിഷങ്ങള്‍ക്കുള്ളില്‍ തിരികെ ലഭിക്കാന്‍ സഹായിച്ചത്. പിടിയിലായ ഷാനവാസിനെയും കൃഷ്ണനെയും കോടതിയില്‍ ഹാജരാക്കി. നഗരത്തില്‍ സുരക്ഷാ വലയം തീര്‍ക്കുന്ന പോലീസിന്റെ ‘പരുന്ത്’ സ്‌ക്വാഡിന്റെ ജാഗ്രതയ്ക്ക് വലിയ കയ്യടിയാണ് നാട്ടുകാര്‍ നല്‍കുന്നത്.

ഗുണ്ടകള്‍ക്കെതിരെ കര്‍ശന നിലപാട് എടുക്കുന്ന ഉദ്യോഗസ്ഥനാണ് സിഐ അനൂപ്. ഏതറ്റം വരേയും പോയി ഗുണ്ടകളെ കൈകാര്യം ചെയ്യും. കരമനയിലെ കവര്‍ച്ചയും പൊളിച്ചത് ഈ ഉദ്യോഗസ്ഥന്റെ അതിവേഗ ഇടപെടലാണ്. പരുന്ത് എന്നാണ് അനൂപിനെ പോലീസില്‍ അറിയപ്പെടുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.