നോര്‍വേയില്‍ യുദ്ധഭീതി! പൗരന്മാരുടെ സ്വത്തുക്കള്‍ സൈന്യം പിടിച്ചെടുത്തേക്കും; ട്രംപിന്റെ പരിഹാസത്തിന് പിന്നാലെ തയ്യാറെടുപ്പുകളുമായി നോര്‍വെ

ഓസ്‌ലോ : റഷ്യയുമായി യുദ്ധസമാനമായ സാഹചര്യമുണ്ടായാല്‍ പൗരന്മാരുടെ സ്വകാര്യ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സൈന്യത്തിന് അധികാരം നല്‍കി നോര്‍വേ. സൈന്യത്തിന് ആവശ്യമായ വാഹനങ്ങള്‍, ബോട്ടുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുമെന്നറിയിച്ച് 13,000 പൗരന്മാര്‍ക്ക് നോര്‍വീജിയന്‍ സൈന്യം ഔദ്യോഗിക സന്ദേശം അയച്ചു കഴിഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണ് നിലവിലുള്ളതെന്ന് നോര്‍വീജിയന്‍ സൈന്യത്തിലെ ലോജിസ്റ്റിക്‌സ് വിഭാഗം മേധാവി ആന്‍ഡേഴ്‌സ് ജെന്‍ബര്‍ഗ് വ്യക്തമാക്കി. യുദ്ധമുണ്ടായാല്‍ സൈന്യത്തിന് ആവശ്യമായ വിഭവങ്ങള്‍ ഉടന്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പൗരന്മാര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷമാണ് ഈ സന്ദേശത്തിന്റെ കാലാവധി.

നാറ്റോ അംഗമായ നോര്‍വേ റഷ്യയുമായി കര-സമുദ്ര അതിര്‍ത്തി പങ്കിടുന്നുണ്ട്. ആര്‍ട്ടിക് മേഖലയില്‍ റഷ്യയും ചൈനയും തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നത് നോര്‍വേയെ ആശങ്കയിലാക്കുന്നു. റഷ്യയുമായുള്ള അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ സൈനിക സമാഹരണം ആവശ്യമാണെന്ന് നോര്‍വേ കരുതുന്നു.

ഗ്രീന്‍ലാന്‍ഡിന് മേല്‍ ആധിപത്യം ഉറപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങളും നോര്‍വേയെ പ്രതിരോധത്തിലാക്കുന്നുണ്ട്. എട്ട് യുദ്ധങ്ങള്‍ നിര്‍ത്തിവെച്ച തനിക്ക് സമാധാന നോബല്‍ സമ്മാനം നല്‍കാത്തതിനെ പരിഹസിച്ചുകൊണ്ട് നോര്‍വേ പ്രധാനമന്ത്രിക്ക് ട്രംപ് അയച്ച കത്ത് വലിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള സുരക്ഷാ ഉറപ്പുകളില്‍ ആശങ്കയുള്ളതിനാലാണ് സ്വന്തം നിലയ്ക്ക് സന്നദ്ധത വര്‍ദ്ധിപ്പിക്കാന്‍ നോര്‍വേ തീരുമാനിച്ചത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.