“എഫ്സിആർഎ ഭേദഗതി ലക്ഷ്യമിടുന്നത് ക്രൈസ്തവ സഭകളെ : കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതികൾ ക്രിസ്ത്യൻ സഭകളെ ഭീഷണിപ്പെടുത്താനാണെന്ന ഗുരുതര ആരോപണവുമായി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. സഭകളുടെ സ്വത്ത് പിടിച്ചെടുക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന തരത്തിലാണ് നിയമനിർമ്മാണം നടന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നതാണ് ഈ നീക്കമെന്നും ഐസക് ആരോപിച്ചു.

നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ഈ നിയമം കേന്ദ്രത്തിന് എന്തും ചെയ്യാനുള്ള അമിതാധികാരം നൽകുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യം നേരിടുന്ന യഥാർത്ഥ പ്രതിസന്ധികൾക്ക് കാരണം പ്രധാനമന്ത്രിയാണെന്നും അത് മറച്ചുവെക്കാനാണ് ഇത്തരം നടപടികളിലൂടെ ശ്രമിക്കുന്നതെന്നും ഐസക് കൂട്ടിച്ചേർത്തു.

കേന്ദ്ര ഫണ്ട് കേരളം കൊള്ളയടിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപത്തിനും ഐസക് മറുപടി നൽകി. “തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിൽ കേരളം രാജ്യത്ത് തന്നെ മുൻപന്തിയിലാണ്. ഇതിൽ എവിടെയാണ് കൊള്ള നടന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. സർവ്വശിക്ഷാ അഭിയാൻ പദ്ധതിയിൽ എത്രയോ സ്കൂളുകൾക്കാണ് കേരളത്തിൽ അവാർഡ് ലഭിച്ചിരിക്കുന്നത്,” അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ വികസന നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന എസ്ഡിപിഐ പിന്തുണയെക്കുറിച്ചും തോമസ് ഐസക് പ്രതികരിച്ചു. വികസന പ്രവർത്തനങ്ങൾ കണ്ടായിരിക്കാം അവർ പിന്തുണ പ്രഖ്യാപിച്ചതെന്നും അത് എന്തിനാണെന്ന് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. “ആരുടെയും വോട്ട് വേണ്ടെന്ന് ഞങ്ങൾ പറയില്ല. എന്നാൽ ബിജെപിക്ക് വോട്ട് ചെയ്യുന്നത് വർഗീയതയ്ക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണ്,” വോട്ട് ബാങ്ക് രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കി. .

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.