സ്പീക്കർ എ.എൻ. ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ചവറയിൽ റോഡ് ഷോ നടത്തിയത് ചട്ടലംഘനമെന്ന് ഷിബു ബേബി ജോൺ

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കൊല്ലം ചവറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണാണ് സ്പീക്കർക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. ചവറയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി സ്പീക്കർ പരസ്യമായി റോഡ് ഷോ നടത്തിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്പീക്കറെ തുടർന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് വിലക്കണമെന്നും ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.

അതിശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങുന്ന ചവറയിൽ സ്പീക്കറുടെ ഇടപെടൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആർ.എസ്.പിയുടെ കരുത്തുറ്റ മണ്ണും ഇടതുകോട്ടയുമായ ചവറയിൽ ഇത്തവണ പ്രവചനാതീതമായ മത്സരമാണ് നടക്കുന്നത്. 1977-ൽ രൂപീകൃതമായ മണ്ഡലത്തിൽ ബേബി ജോൺ എന്ന രാഷ്ട്രീയ അതികായൻ തുടക്കമിട്ട ചരിത്രം ഇന്ന് നിർണ്ണായകമായ ഒരു ഘട്ടത്തിലാണ് എത്തിനിൽക്കുന്നത്.

1977 മുതൽ 1996 വരെ ബേബി ജോൺ അടക്കിവാണ മണ്ഡലമാണിത്. 2001-ൽ യുഡിഎഫ് പ്രതിനിധിയായി ഷിബു ബേബി ജോൺ വിജയിച്ചെങ്കിലും 2006-ൽ എൻ.കെ. പ്രേമചന്ദ്രനിലൂടെ ഇടതുമുന്നണി മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് ഷിബു ബേബി ജോണും എൻ.കെ. പ്രേമചന്ദ്രനും തമ്മിലുള്ള വാശിയേറിയ പോരാട്ടങ്ങൾക്കാണ് ചവറ സാക്ഷ്യം വഹിച്ചത്. 2016-ൽ ആർ.എസ്.പി വിട്ടെത്തിയ എൻ. വിജയൻപിള്ള എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് മണ്ഡലം പിടിച്ചെടുത്തത് വലിയ രാഷ്ട്രീയ ചലനമായിരുന്നു.

വിജയൻപിള്ളയുടെ വിയോഗത്തിന് ശേഷം നടന്ന 2021-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ ഡോ. സുജിത്ത് വിജയൻപിള്ളയിലൂടെ ഇടതുമുന്നണി മണ്ഡലം നിലനിർത്തി. അന്ന് വെറും 1,096 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് ഷിബു ബേബി ജോൺ പരാജയപ്പെട്ടത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.