ഡിവൈ.എസ്.പിമാരുടെ സ്ഥലംമാറ്റ പട്ടികയിൽ വീണ്ടും മാറ്റം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന ഇടപെടൽ

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാതെ പുറത്തിറക്കിയ ഡിവൈ എസ് പി മാരുടെ സ്ഥലംമാറ്റ പട്ടികയിൽ ഇനിയും മാറ്റം വരും. പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന സംസ്ഥാന തിരഞ്ഞെടുക്ക കമ്മിഷന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.

നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കഴിഞ്ഞ ലോകസഭ, നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലേക്ക് ഒരു ഉദ്യോഗസ്ഥനെ ഈ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥലംമാറ്റി നിയമിക്കാൻ പാടില്ല. എന്നാൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ ഡിവൈ എസ് പി മാരുടെ സ്ഥലംമാറ്റ പട്ടികയിൽ ഈ നിർദ്ദേശം പൂർണമായും പാലിക്കപ്പെട്ടിട്ടില്ല.

കഴിഞ്ഞ ജനുവരി 23നാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള ഡിവൈ എസ് പി മാരുടെ സ്ഥലംമാറ്റത്തിന്റെ ആദ്യപട്ടിക പുറത്തിറങ്ങിയത്. സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഈ പട്ടികയിൽ 11 അഡീഷണൽ എസ് പി മാരും 134 ഡിവൈ എസ് പി മാരുമായിരുന്നുഉണ്ടായിരുന്നത്. പുറമേ അഞ്ച് ഇൻസ്പെക്ടർമാർക്ക് ഡിവൈ എസ് പി മാരായി ഉദ്യോഗകയറ്റവും നൽകിയിരുന്നു.

പരാതികൾ ഉയർന്നതോടെ ചില മാറ്റങ്ങൾ വരുത്തി കഴിഞ്ഞ ആറാം തീയതി രണ്ടാം സ്ഥലംമാറ്റ പട്ടിക ആഭ്യന്തരവകുപ്പ് പുറത്തിറക്കി. മൂന്ന് അഡിഷണൽ എസ് പി മാരും 24 ഡിവൈ എസ് പി മാരുമായിരുന്നു ഈ പട്ടികയിൽ. മൂന്ന് ഇൻസ്പെക്ടർ മാർക്ക് ഡിവൈ എസ് പി മാരായി ഉദ്യോഗക്കയറ്റവും നൽകിയിരുന്നു.

ഈ പട്ടികയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുള്ളതല്ലെന്ന് പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പട്ടിക വരുന്നത്.

തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള എസ് എച്ച് ഒ മാരുടെ സ്ഥലംമാറ്റപട്ടികയും തയ്യാറായി വരികയാണ്. പരാതികൾ ഇല്ലാതെ പട്ടിക പുറത്തിറക്കാനാണ് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രമം. പോലീസ് ആസ്ഥാനത്ത്നിന്നും ഈ പട്ടിക ഇന്ന് പുറത്തിറങ്ങാൻ സാധ്യതയുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.