നിയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലത്ത് കനത്ത സുരക്ഷ; ആറ് കമ്പനി സേന എത്തും

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലൊട്ടാകെ കനത്ത സുരക്ഷയൊരുക്കി കൊല്ലം സിറ്റി പോലീസ്.
അർദ്ധ സൈനിക വിഭാഗമായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി ആർ പി എഫ് എഫ് )ന്റെ രണ്ട് കമ്പനികൾ ഉൾപ്പെടെ ആറ് കമ്പനി പോലീസ് ആണ് കൊല്ലം സിറ്റിയുടെ സുരക്ഷയ്ക്കായി ഇപ്രാവശ്യം അണിനിരക്കുക.
കേന്ദ്ര വ്യവസായ സുരക്ഷാസേന(സി ഐ എസ് എഫ് )യുടെ ഒരു കമ്പനിയും ഒഡീഷ്യ സംസ്ഥാനത്തിന്റെ സായുധ പോലീസ് വിഭാഗമായ ഒഡീഷ്യ സ്പെഷ്യൽ ആംഡ് പോലീസ്(ഒ എസ് എ പി )ന്റെ 3 കമ്പനികളും കൊല്ലത്ത് എത്തിക്കഴിഞ്ഞു. സി ആർ പി എഫ്ന്റെ രണ്ട് കമ്പനികൾ ഇന്നോ നാളെയോ സ്ഥലത്തെത്തും.
ഒരു കമ്പനിയിൽ എസ് പി റാങ്കിലുള്ള കമാൻഡറും വിവിധ റാങ്കിലുള്ള ഓഫീസർമാരു മടക്കം 150 ഓളം സേനാംഗങ്ങൾ ആണ് ഉണ്ടാവുക. നഗരത്തിലെ വിവിധ സ്കൂളുകളിലായാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. അവർക്ക് ആവശ്യമായ വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
സേനാംഗങ്ങൾക്ക് ഭക്ഷണം ഒരുക്കുന്നതിനുള്ള പാചകക്കാർ ഉൾപ്പെടെയാണ് കമ്പനി എത്തുക. ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങൾ ലഭ്യമാക്കേണ്ടത് അതത് ജില്ലാ പോലീസ് മേധാവിമാരുടെ ചുമതലയാണ്. മെസ്സിലേക്ക് ആവശ്യമായ പാചകവാതക സിലിണ്ടറുകൾ ലഭ്യമാക്കുക എന്നതാണ് ഇപ്പോൾ ജില്ലാ പോലീസ് നേതൃത്വം നേരിടുന്ന വലിയ വെല്ലുവിളി. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർക്ക് പ്രത്യേക അപേക്ഷ നൽകി പാചകവാതകം അനുവദിപ്പിക്കാനാണ് നീക്കം.
പ്രത്യേക പോലീസ് സംഘം മുഴുവൻ എത്തിക്കഴിഞ്ഞാലുടൻ കൊല്ലം സിറ്റിയുടെ വിവിധ ഭാഗങ്ങളിലായി ഇവരെ വിന്യസിക്കും. ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ മുഖേന ആയിരിക്കും ഈ വിന്യാസം. ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തെ തുടർന്ന് കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ലോക്കൽ പൊലീസ്തന്നെ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.