ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ ബുക്കിംഗിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഗാർഹിക സിലിണ്ടറുകൾ ഇനി മുതൽ 25 ദിവസത്തിൽ ഒരിക്കൽ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന ഭീതിയിൽ ആളുകൾ കൂട്ടത്തോടെ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതാണ് ഈ കർശന നടപടിക്ക് കാരണം. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇത് ഹോട്ടലുകളുടെയും കാന്റീനുകളുടെയും പ്രവർത്തനത്തെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും വർദ്ധിപ്പിച്ചിരുന്നു. കൊച്ചിയിൽ നിലവിൽ 920 രൂപയാണ് ഗാർഹിക സിലിണ്ടറിന്റെ വില. ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതം തടസ്സപ്പെടുന്നത് ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇറാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ രാജ്യത്ത് ഏകദേശം 30 ദിവസത്തേക്കുള്ള എൽപിജി സ്റ്റോക്ക് മാത്രമാണ് അവശേഷിക്കുന്നത്. മാർച്ചിൽ എത്തേണ്ട ചരക്കുകൾ വൈകുകയോ, ഉപഭോക്താക്കൾ പരിഭ്രാന്തരായി നേരത്തെ റീഫില്ലുകൾ ബുക്ക് ചെയ്യാൻ തുടങ്ങുകയോ ചെയ്താൽ ഈ കരുതൽ ശേഖരം വേഗത്തിൽ തീരുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കുന്നത് ഒഴിവാക്കാനും വിതരണം സുഗമമാക്കാനുമാണ് പുതിയ 25 ദിവസ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് പരീക്ഷണത്തിനില്ലാതെ സിപിഎം; ആന്റണി രാജുവിന് വഴിതെളിയുന്നു; കോടതി വിധി നിര്‍ണ്ണായകം


മുൻ ഡിജിപി ആർ. ശ്രീലേഖക്കെതിരെ പോക്സോ കേസ്. കേസെടുത്തത് മ്യൂസിയം പോലീസ്




