വൈദ്യുതി ഉൽപ്പാദനത്തിൽ കേരളത്തിന് വൻ കുതിച്ചുചാട്ടം; വൈദ്യുതി നിരക്കിൽ ഇളവും പുതിയ പദ്ധതികളും വികസനനേട്ടവും ഓർമിപ്പിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി

പാലക്കാട്: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിലെ വൈദ്യുതി ഉൽപ്പാദന രംഗത്ത് അഭൂതപൂർവ്വമായ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പവർകട്ടും ലോഡ്ഷെഡ്ഡിങ്ങും ഇല്ലാത്ത അഞ്ച് വർഷങ്ങളാണ് കടന്നുപോയതെന്നും കഴിഞ്ഞ 15 വർഷമായി മുടങ്ങിക്കിടന്ന നിരവധി ജലവൈദ്യുത പദ്ധതികൾ ഈ കാലയളവിൽ പൂർത്തിയാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. ചരിത്രത്തിലാദ്യമായി പകൽ സമയത്തെ വൈദ്യുതി ചാർജിൽ 10 ശതമാനം കുറവ് വരുത്തിയത് ഈ സർക്കാരിന്റെ നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ വൈദ്യുതി ഉൽപ്പാദന ശേഷി 16 മെഗാവാട്ടിൽ നിന്ന് 2200 മെഗാവാട്ടിലേക്ക് ഉയർത്താൻ സർക്കാരിന് സാധിച്ചു. പുരപ്പുറ സോളാർ പദ്ധതി നടപ്പിലാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. സ്വന്തം വീടുകളിൽ സോളാറും ബാറ്ററിയും സ്ഥാപിക്കുന്നവർക്ക് ഇപ്പോൾ വൈദ്യുതി സൗജന്യമായി ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷിക്കാർക്കായി നടപ്പിലാക്കുന്ന ‘പിഎം കുസും’ പദ്ധതി വഴി 60 ശതമാനം സബ്സിഡി നൽകുന്നുണ്ട്. അഞ്ച് ഏക്കർ ഭൂമിയുള്ള ഒരു കർഷകന് ഈ പദ്ധതി വഴി 2000 രൂപയുടെ ചാർജ് ഇളവിന് പുറമെ, എട്ട് മാസത്തിന് ശേഷം 14,000 രൂപ വരുമാനമായി ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭാവിയിലെ ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരമായി കേരളത്തിലെ കരിമണലിലുള്ള തോറിയം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും മന്ത്രി സംസാരിച്ചു. ഇന്ത്യയുടെ മുഴുവൻ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ തോറിയം കേരളത്തിലുണ്ട്. ഇത് ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം ലാഭകരമാണെന്നും ഇതിനായുള്ള പരീക്ഷണങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വൻകിട പദ്ധതികളെ പരിഹസിക്കാൻ ആളുകൾ ഉണ്ടാകുമെങ്കിലും സംസ്ഥാനത്തിന്റെ ഊർജ്ജ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.