ടെഹ്റാൻ: അന്തരിച്ച പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ രണ്ടാമത്തെ മകനായ മുജ്താബ ഖമനേയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ ആയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഈ പ്രഖ്യാപനം. ഇറാന്റെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് അസംബ്ലി ഓഫ് എക്സ്പെർട്സ് ഈ തീരുമാനമെടുത്തതെന്ന് ഇറാൻ, ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വർഷങ്ങളായി ഇറാന്റെ രാഷ്ട്രീയ-സൈനിക കാര്യങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിയാണ് 55 വയസ്സുകാരനായ മുജ്താബ ഖമനേയി. പിതാവിന്റെ ഓഫീസിന്റെ ഭരണം നിയന്ത്രിച്ചിരുന്നതും ഇറാഖിലെയും സിറിയയിലെയും സൈനിക നീക്കങ്ങളിൽ തന്ത്രപ്രധാനമായ പങ്കുവഹിച്ചതും അദ്ദേഹമായിരുന്നു. രാജ്യത്തെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിൽ നിർണ്ണായകമായ നേതൃത്വം നൽകിയതും മുജ്താബയായിരുന്നു. ഖമനേയിയുടെ മരണശേഷം പ്രസിഡന്റ് മസൂഡ് പെസെഷ്കിയാൻ ഉൾപ്പെട്ട മൂന്നംഗ താത്ക്കാലിക സമിതിയാണ് രാജ്യം ഭരിച്ചിരുന്നത്.
അസംബ്ലി ഓഫ് എക്സ്പെർട്സിൽ മുജ്താബയുടെ നിയമനത്തെച്ചൊല്ലി ഭിന്നാഭിപ്രായങ്ങൾ ഉയർന്നെങ്കിലും സൈന്യത്തിന്റെ ഉറച്ച പിന്തുണ അദ്ദേഹത്തിന് തുണയായി. മുജ്താബ പരമോന്നത പദവിയിലെത്തുന്നതോടെ പശ്ചിമേഷ്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഇറാന്റെ സാമ്പത്തിക-വിദേശ നയങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.


വിഴിഞ്ഞം പോലെ കൊല്ലവും; തെക്കന്‍ കേരളത്തിലെ തുറമുഖങ്ങള്‍ക്ക് സുവര്‍ണ്ണകാലം; ഹോര്‍മുസിലെ യുദ്ധം വിഴിഞ്ഞത്ത് ചരക്കിറക്കല്‍ കൂട്ടി; കൊല്ലത്ത് ഇന്ധനം നിറയ്ക്കാന്‍ കപ്പലുകളുടെ തിരക്ക്
ഇറാനില്‍ വീണ അമേരിക്കന്‍ കേണലിനെ മോചിപ്പിച്ചത് സിഐഎയുടെ തന്ത്രം; ശത്രുസൈന്യത്തെ വട്ടം കറക്കിയ മിന്നല്‍ ഓപ്പറേഷന്; ‘വി ഗോട്ട് ഹിം’ എന്ന് ട്രംപ്; ആ വൈമാനികനെ രക്ഷപ്പെടുത്തിയത് അത്ഭുതം





