ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും തുടരുന്ന കടുത്ത ആക്രമണങ്ങൾക്കിടയിലും സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ച് ഇറാൻ . എന്നാൽ ഈ ചർച്ചകൾ രാജ്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചുകൊണ്ടുള്ളതാകണമെന്നും ആരുടെയും നിർദ്ദേശങ്ങൾക്ക് വഴങ്ങി ഒന്നിനും തയ്യാറാവില്ലെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ പ്രത്യേക പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹി വ്യക്തമാക്കി. തങ്ങൾ ആത്മരക്ഷാർത്ഥമാണ് പോരാടുന്നതെന്നും സ്വന്തം അവകാശങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു.
നിലവിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുക, ഭാവിയിൽ ഇറാന് നേരെ ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പുനൽകുക, ഇറാനുമേലുള്ള ഉപരോധങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുക എന്നീ മൂന്ന് പ്രധാന ഉപാധികളാണ് സമാധാനത്തിനായി ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. തങ്ങൾ യുദ്ധം തുടങ്ങിയവരല്ലെന്നും അമേരിക്കയാണ് ഈ സംഘർഷങ്ങൾക്ക് ഉത്തരവാദികളെന്നും ഇലാഹി ആരോപിച്ചു. അമേരിക്ക ആക്രമണം നിർത്തിയാൽ ഉടൻ തന്നെ പോരാട്ടം അവസാനിപ്പിക്കാൻ തയ്യാറാണെന്നും, സമാധാനത്തിനുള്ള വലിയൊരു അവസരം അമേരിക്കയും ഇസ്രായേലും ചേർന്ന് തകർക്കുകയായിരുന്നു എന്നും ഇറാൻ കുറ്റപ്പെടുത്തി.
അമേരിക്കയുടെ നീക്കങ്ങൾക്ക് പിന്നിൽ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ലോകശക്തികളായി ഉയരുന്നത് തടയാനാണ് അവർ യുദ്ധം സൃഷ്ടിക്കുന്നതെന്നും ഇലാഹി വിമർശിച്ചു. ലോകത്തിന്റെ അധികാരം ഈ രാജ്യങ്ങളിലേക്ക് മാറുന്നത് തടഞ്ഞ് തങ്ങളുടെ ആഗോളാധിപത്യം നിലനിർത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. അതേസമയം, യുദ്ധസാഹചര്യത്തിലും രാജ്യം സുസ്ഥിരമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ജനങ്ങൾക്ക് ഉറപ്പുനൽകി. അസാധാരണ സാഹചര്യമാണെങ്കിലും ഭരണപരമായ തീരുമാനങ്ങൾ വേഗത്തിൽ എടുക്കുന്നുണ്ടെന്നും ദേശീയ ഐക്യമാണ് രാജ്യത്തിന്റെ കരുത്തെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്തുക്കളുടെ തർക്കം പരിഹരിക്കാൻ ഇടപെടുന്നതിനിടെ ദാരുണാന്ത്യം


യുഎഇയില്‍ മിസൈല്‍ – ഡ്രോണ്‍ ആക്രമണം; ഹോര്‍മുസില്‍ അമേരിക്ക – ഇറാന് ഏറ്റുമുട്ടല്‍; ഗള്‍ഫില്‍ കുടുങ്ങിയത് 1500 കപ്പലുകള്‍





