നഗരൂരിൽ എസ്ഐയെ തടഞ്ഞുനിർത്തി അസഭ്യവർഷം; പോലീസ് തിരിച്ചടിക്കുന്നു! ഒൻപത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; രണ്ടുപേർ പിടിയിൽ.

തിരുവനന്തപുരം: നഗരൂരിൽ പോലീസ് ജീപ്പ് തടഞ്ഞുനിർത്തി എസ്ഐയെയും സംഘത്തെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒൻപത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടുപേരെ ഇതിനോടകം പിടികൂടിയിട്ടുണ്ട്. വിഷ്ണു, രതീഷ് എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡും ആറ്റിങ്ങൽ സിഐയും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഇവർ നിലവിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിലാണുള്ളത്.

കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ തകർത്ത കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നോട്ടീസ് നൽകാൻ എത്തിയതായിരുന്നു പോലീസ്. ഇതിൽ പ്രകോപിതരായ പ്രവർത്തകർ പോലീസിന്റെ വാഹനം തടയുകയും നഗരൂർ എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.പ്രവർത്തകർ പോലീസിനോട് അതിരൂക്ഷമായി പെരുമാറുന്നതും മുതിർന്ന ചില നേതാക്കൾ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം നടന്ന സി.പി.എം-കോൺഗ്രസ് സംഘർഷങ്ങളുടെ തുടർച്ചയായാണ് നഗരൂരിലും ആക്രമണങ്ങൾ ഉണ്ടായത്. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് പോലീസ് നോട്ടീസ് നൽകാനെത്തിയത്.

വിഷ്ണു, ഫൈസൽ, രതീഷ് എന്നിവർക്ക് പുറമെ കണ്ടാലറിയാവുന്ന മറ്റ് ആറുപേർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.