കൊച്ചി: കടവന്ത്രയിൽ സംസാരശേഷിയില്ലാത്ത ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച സംഘം പിടിയിലായി. ഹണി ട്രാപ്പ് ലക്ഷ്യമിട്ട് നടത്തിയ ഈ ആസൂത്രിത ആക്രമണത്തിൽ യുവതി ഉൾപ്പെടെ നാല് പ്രതികളെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. സഫ്ന, ജോൺ രാഹുൽ, അമൽ വേണുഗോപാൽ, അനന്ദു മുരുകൻ എന്നിവരാണ് പിടിയിലായത്.
പയ്യന്നൂരിൽ കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം: രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. ഒന്നാം പ്രതിയായ സഫ്ന യുവാവിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവാവ് എത്തിയപ്പോൾ മുറിയിലുണ്ടായിരുന്ന മറ്റ് പ്രതികൾ സഫ്നയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇയാളെ നിർബന്ധിച്ചു. ഇത് വിസമ്മതിച്ചതോടെ ടോർച്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ച് സംഘം യുവാവിനെ അതിക്രൂരമായി മർദിച്ചു. മർദനത്തിൽ യുവാവിന്റെ വാരിയെല്ലിന് ഒടിവുണ്ട്. മർദനത്തിന് ശേഷം യുവാവിന്റെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
സംസാരശേഷിയില്ലാത്ത യുവാവിന്റെ മൊഴി ആംഗ്യഭാഷാ വിദഗ്ധയുടെ സഹായത്തോടെയാണ് പോലീസ് രേഖപ്പെടുത്തിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. വധശ്രമം, ഭിന്നശേഷിക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങിയ ഗൗരവകരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. ഒളിവിൽ പോയ അഞ്ചാമനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
തട്ടുകടക്കാരനെ മർദിച്ച് മാല കവർന്ന കേസ്: പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ







