ആദ്യ ഐക്യം ആറുമാസം, ഇപ്പോൾ ഒൻപത് ദിവസം മാത്രം.എസ് എൻ ഡി പി -എൻ എസ് എസ് ഐക്യനീക്കത്തിൽനിന്നും പിന്മാറി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.

തിരുവനന്തപുരം :വർഷങ്ങൾക്കു മുൻപ് വൻ ഹിറ്റായ പ്രിയദർശൻ സംവിധാനം ചെയ്ത ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’എന്ന മലയാള ഹാസ്യ ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെയും കുതിരവട്ടം പപ്പുവിന്റെയും കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലാണ് എസ് എൻ ഡി പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെയും ഇപ്പോഴത്തെ പ്രവർത്തികൾ.

പതിനഞ്ചു വർഷം മുൻപ്,2011ലാണ് ഇതിനുമുൻപ് രണ്ടു സമുദായസംഘടനകളുംതമ്മിൽ ഐക്യനീക്കം നടക്കുന്നത്. പെട്ടെന്ന് ചേട്ടനും അനുജനുമായി കെട്ടിപ്പിടിച്ചവർ ആറുമാസം കഴിഞ്ഞപ്പോൾ അടിച്ചുപിരിയുകയായിരുന്നു.

സംവരണത്തിന്റെ കാര്യത്തിൽ ഇരുവിഭാഗവും തമ്മിലുണ്ടായ ഭിന്നതയാണ് അന്ന് ഐക്യം തകരാൻ കാരണം.മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്ന നിലപാടായിരുന്നു എൻ എസ് എസിന്. എന്നാൽ സാമ്പത്തികം സംവരണത്തിന് മാനദണ്ഡം ആക്കാൻ പാടില്ലെന്ന നിലപാടായിരുന്നു എസ് എൻ ഡി പി യുടേത്.

ഐക്യം പിരിഞ്ഞതോടെ വെള്ളാപ്പള്ളി ക്രൂദ്ധനായി. മന്നത്തു പദ്മനാഭനെ പോലെ ഒരു മഹാൻ ഇരുന്ന എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ കസേരയിൽ ഇപ്പോൾ ഒരു മന്ദബുദ്ധിയാണ് ഇരിക്കുന്നത് എന്നുവരെ സുകുമാരൻ നായരെ വെള്ളാപ്പള്ളി അധിക്ഷേപിച്ചു. വെള്ളാപ്പള്ളി എസ് എൻ ഡി പി ജനറൽ സെക്രട്ടറി ആയിരിക്കുന്നിടത്തോളംകാലം ഇനി ഐക്യത്തിനി ല്ലെന്നു സുകുമാരൻ നായരും പ്രഖ്യാപിച്ചു.

ഈ ശത്രുത സ്വയം വിഴുങ്ങിയാണ് ഇപ്പോൾ രണ്ടുപേരും വീണ്ടും ഐക്യത്തിനിറങ്ങിയത്. എന്നാൽ ഐക്യം നഷ്ടകച്ചവടമാകുമെന്ന് തിരിച്ചറിഞ്ഞ സുകുമാരൻ നായർ ഇത്തവണ ഒൻപതു ദിവസത്തിനുള്ളിൽ ഐക്യനീക്കത്തിൽനിന്നും പിന്മാറുകയായിരുന്നു.

ബി ജെ പി നേതൃത്വത്തിലുള്ള എൻ ഡി എ യുടെ സംസ്ഥാന വൈസ് പ്രസിഡന്റായ വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയെ എസ് എൻ ഡി പി യ്ക്ക് വേണ്ടി ഐക്യ ചർച്ചയ്ക്ക് നിയോഗിച്ചതാണ് പൊടുന്നനവേയുള്ള മാറ്റത്തിനു കാരണമായി സുകുമാരൻ നായർ പറയുന്നത്. എൻ എസ് എസ് നെ ബി ജെ പി മുന്നണിയിലേക്ക് എത്തിക്കാനുള്ള ഗൂഡനീക്കമായാണ് സുകുമാരൻ നായർ തുഷാറിന്റെ രംഗപ്രവേശത്തെ കണ്ടത്.

എന്നാൽ ഐക്യചർച്ചകൾക്ക് തുഷാറിനെ ചുമതലപ്പെടുത്തിയ കാര്യം വെള്ളാപ്പള്ളി അറിയിച്ചപ്പോൾ തുഷാറിനെ മകനെപോലെ സ്വീകരിക്കുമെന്ന് സുകുമാരൻ നായർ ആദ്യം പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് ഇപ്പോൾ എന്ത്പറ്റിയെന്നു വ്യക്തമല്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.