തിരുവനന്തപുരം : തലസ്ഥാനത്ത് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന കൊലപാതകം . വിളപ്പില്‍ശാല ചിലപ്പാറയില് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശിനി വിദ്യ ചന്ദ്രന് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് മദ്യലഹരിയിലായിരുന്ന രതീഷ് വിദ്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. കൊലപാതകത്തിന് ശേഷം രതീഷ് തന്നെ തന്റെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹൃത്താണ് ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചത്. വിളപ്പില്‍ശാല പോലീസ് സ്ഥലത്തെത്തി രതീഷിനെ കസ്റ്റഡിയിലെടുത്തു.
രതീഷുമായുള്ള വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവരും തമ്മില്‍ നിത്യേന വഴക്കും തര്‍ക്കങ്ങളും പതിവായിരുന്നു എന്ന് അയല്‍വാസികളും പോലീസും പറയുന്നു. മദ്യപിച്ചെത്തുന്ന രതീഷ് വിദ്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
എടച്ചേരി ജമീല കൊലക്കേസ്: 24 വർഷമായി ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ
വിദ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ രതീഷിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.







