പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി;കാമുകന്‍ നിധിനെ വെറുതെ വിട്ടു

കണ്ണൂര്‍ : കേരളത്തെ നടുക്കിയ കണ്ണൂര്‍ തയ്യില്‍ പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. എന്നാല്‍, കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിക്കപ്പെട്ട ശരണ്യയുടെ സുഹൃത്തും രണ്ടാം പ്രതിയുമായ നിധിനെ കോടതി വെറുതെ വിട്ടു.

ഒന്നര വയസ്സുകാരനായ വിയാനെ കാമുകനൊപ്പം ജീവിക്കാന്‍ തടസ്സമാകുമെന്ന് കരുതി ശരണ്യ തന്നെ കൊലപ്പെടുത്തിയതാണെന്ന് കോടതി ശരിവെച്ചു.ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ അംശം കണ്ടെത്തിയത് നിര്‍ണ്ണായകമായി. ചോദ്യം ചെയ്യലില്‍ ഇതിന് മറുപടി നല്‍കാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നില്ല.

കൊലപാതകത്തിന് നിധിന്‍ പ്രേരിപ്പിച്ചു എന്നതിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രതികള്‍ തമ്മിലുള്ള ഫോണ്‍ കോളുകള്‍ കൊലപാതക ഗൂഢാലോചനയ്ക്ക് തെളിവായി കോടതി സ്വീകരിച്ചില്ല.കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതി രൂക്ഷമായി വിമര്‍ശിച്ചു.

പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനം രാഷ്ട്രീയ നിയമനം പോലെയാകരുതെന്നും കോടതി നിരീക്ഷിച്ചു.പ്രതികള്‍ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും സംശയലേശമന്യേ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

2020 ഫെബ്രുവരി 17നാണ് തയ്യില്‍ കടപ്പുറത്തെ കടല്‍ഭിത്തിക്കിടയില്‍ വിയാന്‍ എന്ന കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ കടല്‍ഭിത്തിയിലെ പാറക്കൂട്ടത്തിലേക്ക് ശരണ്യ എറിയുകയായിരുന്നു. മരണം ഉറപ്പാക്കാന്‍ രണ്ടുതവണ എറിഞ്ഞതായി ശരണ്യ പിന്നീട് സമ്മതിച്ചിരുന്നു.ഭര്‍ത്താവ് പ്രണവിനെ പ്രതിയാക്കാന്‍ ശരണ്യ ആദ്യം ശ്രമിച്ചെങ്കിലും പോലീസിന്റെ പഴുതടച്ച ചോദ്യം ചെയ്യലില്‍ സത്യം പുറത്തുവന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.