സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ദാസ് അറസ്റ്റില്‍; ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ നടപടി; വൈകിട്ട് ആറ് മണിയോട് കൂടി എസ്.പി ശശിധരന്റെ നേതൃത്വത്തിലുളള എസ്‌ഐടി സംഘം ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കര്‍ദാസ് ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റില്‍. ഇന്ന് വൈകിട്ട് ആറ് മണിയോട് കൂടി എസ്.പി ശശിധരന്റെ നേതൃത്വത്തിലുളള എസ്‌ഐടി സംഘം ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം എസ് പി മെഡിഹോസ്പിറ്റില്‍ ഐസിയുവിലായിരുന്ന ശങ്കര്‍ദാസിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് മുതല്‍ ശങ്കര്‍ദാസ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെ ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പിതാവായതിനാലാണോ ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ എന്നായിരുന്നു അന്വേഷണ സംഘത്തിന് നേരെ ജസ്റ്റിസ് എ. ബദറുദീന്‍ നടത്തിയ പരാമര്‍ശം.

അറസ്റ്റ് തടയണമെന്നും ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ട് ശങ്കര്‍ദാസ് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ വാരം സുപ്രീം കോടതി തള്ളിയിരുന്നു. ‘നിങ്ങള്‍ ദൈവത്തെ പോലും വെറുതെ വിട്ടില്ല’ എന്നായിരുന്നു ഹര്‍ജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചത്. മുന്‍കൂര്‍ ജാമ്യം വേണമെങ്കില്‍ ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

2019-ല്‍ ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ മാറ്റിയതിലും സ്വര്‍ണ്ണക്കൊള്ള നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാലയളവിലും ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു കെ.പി. ശങ്കര്‍ദാസ്. ബോര്‍ഡ് യോഗങ്ങളുടെ മിനിറ്റ്‌സില്‍ ഒപ്പുവെച്ച അംഗം എന്ന നിലയില്‍  അദ്ദേഹത്തിന് കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ കേസില്‍ മുന്‍ ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അംഗം എന്‍. വിജയകുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ശങ്കര്‍ദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിക്കാത്തതിനെ തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ജനുവരി 16-ലേക്ക്മാറ്റിയിട്ടുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.