തിരുവനന്തപുരം: പാര്‍ട്ടിയെയും മുന്‍ സര്‍ക്കാരിനെയും ഒരേപോലെ പ്രതിരോധത്തിലാക്കി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ ഇ.ഡി. റെയ്ഡും അന്വേഷണവും വന്‍ രാഷ്ട്രീയ കൊടുങ്കാറ്റായി തുടരുമ്പോള്‍, സി.പി.എമ്മിനുള്ളില്‍ ആഭ്യന്തര ചലനങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടിയപ്പോള്‍ പാര്‍ട്ടി കൈക്കൊണ്ട കടുത്ത നിലപാടും, ഇപ്പോള്‍ വീണാ വിജയന് പാര്‍ട്ടി നല്കുന്ന അമിത സംരക്ഷണവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഒരു വിഭാഗം നേതാക്കളും അണികളും പരസ്യമായി ചര്‍ച്ചയാക്കുന്നത്. അന്നത്തെ നിലപാടിലെ ‘വിശുദ്ധി’ ഇന്ന് എവിടെപ്പോയി എന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നതിനിടെ, ബിനീഷ് കോടിയേരിക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ സാധ്യതകള്‍ തുറക്കപ്പെടുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കടുത്ത അച്ചടക്കവും പാര്‍ട്ടി ചട്ടങ്ങളും ഉയര്‍ത്തിക്കാട്ടി ബിനീഷ് കോടിയേരിക്ക് പാര്‍ട്ടി അംഗത്വം (പാര്‍ട്ടി മെമ്പര്‍ഷിപ്പ്) പുതുക്കി നല്‍കുന്നതിനോ പുതിയതായി നല്‍കുന്നതിനോ ഔദ്യോഗിക നേതൃത്വം പലതവണ തടസ്സം നിന്നിരുന്നു. എന്നാല്‍ ഒടുവില്‍ പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് ബിനീഷിന് അംഗത്വം നല്കാന് നേതൃത്വം തയ്യാറായത്. വീണാ വിജയനെതിരെയുള്ള അന്വേഷണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍, കോടിയേരിയുടെ കുടുംബത്തോട് കാണിച്ച ക്രൂരതയ്ക്ക് പകരമായി പിണറായി വിജയന് നടത്തിയ ഒരു ‘തെറ്റുതിരുത്തല്‍’ നടപടിയായാണ് ബിനീഷിനുള്ള ഈ അംഗത്വലബ്ധിയെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. അംഗത്വം ലഭിച്ചതോടെ ബിനീഷ് കോടിയേരിക്ക് ഇനി സി.പി.എമ്മില്‍ കൂടുതല്‍ സജീവമാകാനും ഉയര്‍ന്ന പദവികളിലേക്ക് വരാനുമുള്ള സാധ്യതകളാണ് തെളിയുന്നത്.
നേരത്തെ ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റ് ചെയ്യുകയും റെയ്ഡ് നടത്തുകയും ചെയ്ത ഘട്ടത്തില്‍, കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറി പദവിയില്‍ ഇരുന്നിട്ട് പോലും മകനെ ന്യായീകരിക്കാന്‍ മുതിര്‍ന്നിരുന്നില്ല. ‘അവന് ചെയ്ത തെറ്റിന് അവന് മറുപടി പറയട്ടെ, അതില്‍ പാര്‍ട്ടിക്കോ എനിക്കോ പങ്കില്ല’ എന്നതായിരുന്നു കോടിയേരിയുടെ പ്രഖ്യാപിത നിലപാട്. എന്ന് മാത്രമല്ല, മകന്റെ പേരിലുള്ള ആക്ഷേപങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം സെക്രട്ടറി സ്ഥാനം വരെ താല്കാലികമായി ഒഴിഞ്ഞുമാറി മാതൃക കാട്ടുകയും ചെയ്തു.
എന്നാല്‍ ഇന്ന് പിണറായി വിജയന്റെ മകള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വരുമ്പോള്‍ ഈ കമ്യൂണിസ്റ്റ് ശൈലി പാര്‍ട്ടി പൂര്‍ണ്ണമായും തിരുത്തിക്കുറിച്ചിരിക്കുകയാണ്. മക്കള്‍ ചെയ്യുന്ന ബിസിനസ്സുകള്‍ക്കും ഇടപാടുകള്‍ക്കും അതാത് വ്യക്തികള്‍ തന്നെയാണ് ഉത്തരവാദികളെന്ന തത്വം വീണയുടെ കാര്യത്തില്‍ കാറ്റില്‍പ്പറത്തി. മുഖ്യമന്ത്രിയുടെ കുടുംബത്തെ തൊട്ടാല്‍ അത് പാര്‍ട്ടിക്കെതിരെയുള്ള യുദ്ധമാണെന്ന രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ അണികളിലേക്ക് അടിച്ചേല്‍പ്പിക്കാനാണ് ഔദ്യോഗിക വിഭാഗം ശ്രമിക്കുന്നത്. കോടിയേരി കാണിച്ച ആ ആര്‍ജ്ജവം എന്തുകൊണ്ട് പിണറായി വിജയന്റെ കാര്യത്തില്‍ ഉണ്ടാകുന്നില്ലെന്നാണ് താഴേത്തട്ടില്നിന്നുയരുന്ന പ്രധാന ചോദ്യം.
ഞങ്ങളുടെ പ്രിയപ്പെട്ട നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന് ജീവിച്ചിരുന്നപ്പോഴും അതിന് ശേഷവും അദ്ദേഹത്തിന്റെ കുടുംബത്തോട് പാര്‍ട്ടി കാണിച്ച അയിത്തവും വിവേചനവും അണികള്‍ ഇനിയും മറന്നിട്ടില്ല. ബിനീഷിന്റെ കാര്യത്തില്‍ കരിനിയമങ്ങളും പാര്‍ട്ടി തത്വങ്ങളും പറഞ്ഞവര്‍, വീണയുടെ ഐ.ടി. കമ്പനി ഇടപാടുകളെയും മാസപ്പടി വിവാദങ്ങളെയും ‘രാഷ്ട്രീയ വേട്ടയാടല്‍’ എന്ന് വിളിച്ച് വെള്ളപൂശാന്‍ ശ്രമിക്കുന്നത് ശുദ്ധമായ ഇരട്ടത്താപ്പാണെന്ന വാദമാണ് കോടിയേരി അനുകൂലികള്‍ ഉയര്‍ത്തുന്നത്. ഒരു നേതാവിന്റെ മകന് ഒരു നീതിയും മറ്റൊരു നേതാവിന്റെ മകള്‍ക്ക് വേറൊരു നീതിയും നല്കുന്ന ഈ ഇരട്ടനീതി പാര്‍ട്ടിയുടെ അടിത്തറയ്ക്ക് തന്നെ ദോഷം ചെയ്യുമെന്നാണ് അണികളുടെ മുന്നറിയിപ്പ്.
പാര്‍ട്ടി സെക്രട്ടറിമാരെന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണനും എം.വി. ഗോവിന്ദനും തമ്മിലുള്ള പ്രവര്‍ത്തന ശൈലിയിലെയും നിലപാടുകളിലെയും വലിയ വ്യത്യാസമാണ് ഈ വിവാദത്തിലൂടെ ചര്‍ച്ചയാകുന്നത്. പാര്‍ട്ടിയില്‍ ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന എം.വി. ഗോവിന്ദന്, പിണറായി വിജയന്റെ മകളുടെ കാര്യത്തില്‍ മാത്രം മൃദുസമീപനം സ്വീകരിക്കുന്നത് പാര്‍ട്ടി സെക്രട്ടറിയുടെ നിഷ്പക്ഷതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് വിമര്‍ശകര്‍ പറയുന്നു. വീണയെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ഗോവിന്ദനും പാര്‍ട്ടിയും ഔദ്യോഗികമായി രംഗത്തിറങ്ങുമ്പോള്‍ അത് പാര്‍ട്ടി സെക്രട്ടറിയുടെ വിശ്വാസ്യത തകര്‍ക്കുകയാണ്.
തന്റെ രാഷ്ട്രീയ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി പാര്‍ട്ടിയെ ഒരു പരിചയാക്കി മാറ്റാന്‍ കോടിയേരി ബാലകൃഷ്ണന് ഒരിക്കലും ശ്രമിച്ചിരുന്നില്ല. പാര്‍ട്ടിക്ക് വേണ്ടി സ്വന്തം കുടുംബത്തെപ്പോലും മാറ്റിനിര്‍ത്തിയ ചരിത്രമാണ് കോടിയേരിക്കുള്ളത്. എന്നാല്‍ ഇന്ന് എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി സംവിധാനം മുഴുവന്‍ ഒരു വ്യക്തിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും താല്പര്യങ്ങള്ക്ക് വേണ്ടി കാവല്‍ നില്ക്കുന്ന അവസ്ഥയിലേക്ക് അധഃപതിച്ചുവെന്ന ഗൗരവമേറിയ ആക്ഷേപമാണ് ഉയരുന്നത്. കോടിയേരിയുടെ ആഭ്യന്തര ജനാധിപത്യ ശൈലിയും ഗോവിന്ദന്റെ കടുംപിടുത്തങ്ങളും തമ്മിലുള്ള ഈ വ്യത്യാസം സി.പി.എമ്മിനുള്ളില്‍ വലിയൊരു ആഭ്യന്തര കലഹത്തിന് വഴിവെക്കുമെന്നുറപ്പാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് കഷ്ടകാലം; മുരാരി തന്ത്രിക്കും ഷിംജിതയ്ക്കും പിന്നാലെ ഫിലിപ്പ് മമ്പാടും കുടുങ്ങി




