വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നീക്കം; 10 ദിവസത്തിനകം സാമ്പത്തിക ധവളപത്രം പുറത്തിറക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങൾക്ക് മുന്നിൽ സുതാര്യമായി വ്യക്തമാക്കുന്നതിനായി പുതിയ വി.ഡി. സതീശൻ സർക്കാർ അടുത്ത പത്ത് ദിവസത്തിനുള്ളിൽ ധവളപത്രം പുറത്തിറക്കും. ധനകാര്യ രംഗത്തെ സങ്കീർണ്ണതകൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പ്രശസ്ത സാമ്പത്തിക വിദക്തനുമായ ഡോ. കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ ഒരു പ്രത്യേക സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.

ധവളപത്രം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആദ്യ ഔദ്യോഗിക യോഗം ചേർന്നു. മുൻപ് പ്രതിപക്ഷ നേതാവായിരുന്ന കാലയളവിൽ സംസ്ഥാന ഖജനാവ് പൂർണ്ണമായും ശൂന്യമാണെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് നാട് കടന്നുപോകുന്നതെന്നും വി.ഡി. സതീശൻ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായി ആരോപിച്ചിരുന്നു.

അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ഇന്നലെ നടത്തിയ കന്നി വാർത്താ സമ്മേളനത്തിലാണ് ധവളപത്രം ഇറക്കുമെന്ന നിർണ്ണായക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. മുൻ സർക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക ബാധ്യതകളും വിഭവ സമാഹരണത്തിലെ പാളിച്ചകളും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുകയാണ് ഈ നീക്കത്തിലൂടെ പുതിയ സർക്കാർ ലക്ഷ്യമിടുന്നത്.

ഡോ. കെ.എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സമിതി നൽകുന്ന കൃത്യമായ വിവരങ്ങളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലായിരിക്കും ധവളപത്രത്തിന് അന്തിമ രൂപം നൽകുക. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റിൽ വരുത്തേണ്ട അടിയന്തര മാറ്റങ്ങളെക്കുറിച്ചും സാമ്പത്തിക അച്ചടക്കം വീണ്ടെടുക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങളെക്കുറിച്ചും ഇന്നത്തെ യോഗത്തിൽ വിശദമായ ചർച്ചകൾ ഉണ്ടാകും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.