തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളംതെറ്റിച്ചുകൊണ്ട് പൊതുമേഖലാ എണ്ണക്കമ്പനികൾ അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസ വീതമാണ് കമ്പനികൾ ഇന്ന് കൂട്ടിയത്. പുതിയ നിരക്കുകൾ ഇന്ന് രാവിലെ മുതൽ തന്നെ സംസ്ഥാനത്തുടനീളം നിലവിൽ വന്നു. കഴിഞ്ഞ പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം ഒറ്റയടിക്ക് വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് എണ്ണക്കമ്പനികൾ ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്.
വിജ്ഞാപനത്തിന് കാത്തുനിന്നില്ല; അതിവേഗം ആക്ഷനിലേക്ക് കടന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 111 രൂപ 71 പൈസയായി ഉയർന്നു. ഇതോടൊപ്പം തന്നെ തിരുവനന്തപുരത്ത് ഡീസൽ വില 100 രൂപയും കടന്നു. വാണിജ്യ നഗരമായ കൊച്ചിയിലും ഇന്ധനവിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം കൊച്ചിയിൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ ജനങ്ങൾ 109 രൂപ 73 പൈസ നൽകണം. കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില ലിറ്ററിന് 98 രൂപ 63 പൈസയായും ഉയർന്നു. ദിവസങ്ങളുടെ വ്യത്യാസത്തിൽ ഇന്ധനവിലയിലുണ്ടായ ഈ വൻ വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഉൾപ്പെടെ കാരണമാകുമെന്ന് പൊതുജനങ്ങൾ ആശങ്കപ്പെടുന്നു.
സഹകരണ വകുപ്പ് സോഫ്റ്റ്വെയർ കരാർ: സര്‍ക്കാരിന് തിരിച്ചടി;ടെണ്ടർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ






