തിരുവനന്തപുരം: ഓൺലൈൻ വഴി മാട്രസ് (മെത്ത) ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പുകൾ നടക്കാൻ സാധ്യതയുണ്ടെന്നു കേരള പോലീസിന്റെ മുന്നറിയിപ്പ്. മാട്രസ് കമ്പനികളുടെ പേരിൽ വ്യാജ കസ്റ്റമർ കെയർ പ്രതിനിധികളായി ചമഞ്ഞാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നതെന്ന് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രമുഖ ഷോപ്പിംഗ് സൈറ്റുകൾ വഴിയും മറ്റും സാധനങ്ങൾ വാങ്ങുന്നവരെ ഫോൺ കോളുകൾ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ എന്നിവ വഴി ബന്ധപ്പെട്ടാണ് ഇവർ കെണിയൊരുക്കുന്നത്.
ഓർഡർ ചെയ്തതിന് പിന്നാലെ, “പേയ്‌മെന്റ് പരാജയപ്പെട്ടു”, “പണം റീഫണ്ട് ചെയ്യാനുണ്ട്” അല്ലെങ്കിൽ “ഓർഡർ സ്ഥിരീകരിക്കുന്നതിൽ പ്രശ്നമുണ്ട്” തുടങ്ങിയ വ്യാജ വിവരങ്ങൾ നൽകിയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഉടൻ പണമടച്ചാൽ മാത്രമേ ഡെലിവറി ലഭിക്കൂ എന്ന് പറഞ്ഞ് അടിയന്തര സമ്മർദ്ദം ചെലുത്തി ഉപഭോക്താക്കളെ വീണ്ടും പണമയക്കാൻ ഇവർ പ്രേരിപ്പിക്കുന്നു. തുടർന്ന് ക്യു ആർ കോഡ്, യു.പി.ഐ അല്ലെങ്കിൽ ബാങ്ക് ട്രാൻസ്‌ഫർ വഴി പണം കൈക്കലാക്കി തട്ടിപ്പുകാർ മുങ്ങുകയാണ് പതിവെന്ന് പോലീസ് പറയുന്നു.
ഓൺലൈൻ ഓർഡറുകളുമായി ബന്ധപ്പെട്ട് വരുന്ന കോളുകളുടെയും സന്ദേശങ്ങളുടെയും വിശ്വാസ്യത ഉറപ്പാക്കണമെന്നും കസ്റ്റമർ കെയർ നമ്പറുകൾ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മാത്രം എടുക്കണമെന്നും ബാങ്ക് വിവരങ്ങൾ, ഒ.ടി.പി,സ്ക്രീൻ ഷെയറിംഗ് എന്നിവ ഒരിക്കലും അപരിചിതരുമായി പങ്കുവെക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒട്ടും വൈകാതെ തന്നെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് റെയിൽവേ ആശുപത്രിയിലെ ശുചിമുറിയിൽ വെടിയുണ്ടകൾ: സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം







