ഡിജിപി റാങ്കില്‍ ഇരുന്ന അവരെ കേവലം ഒരു വാര്‍ഡ് കൗണ്‍സിലര്‍ ആക്കി കുടിയിരുത്താന്‍ തീരുമാനിച്ച ദേശീയപാര്‍ട്ടി ഒരു മഹാ സംഭവം തന്നെ! ഹേ പ്രഭു, ഹേ ഹരി രാം കൃഷ്ണ ജഗന്നാഥം പ്രേമാനന്ദ, യെ ക്യാ ഹുആ..! ബിജെപിയെ കളിയാക്കുന്ന സോണിയുടെ ഈ പോസ്റ്റിന് നല്ല വാക്കുകള്‍ക്ക് വളരെ നന്ദിയെന്ന് ശ്രീലേഖ; വിക്കിപീഡിയ ജന്മദിനത്തില്‍ ‘മേയര്‍’ പദം നഷ്ടം; ആരാണ് ശ്രീലേഖ? കഥയും കാര്യവും പുതിയ വിവാദവും ഇങ്ങനെ

തിരുവനന്തപുരം: വിക്കി പീഡിയ പരിശോധിച്ചാല്‍ അടല്‍ വിഹാരി വാജ്പേയിയുടേയും മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടേയും ജന്മദിനം ഒന്നാണ്. ഡിസംബര്‍ 25. വിക്കി പീഡിയയിലെ വിവരം അനുസരിച്ച് 1960 ഡിസംബര്‍ 25നാണ് ശ്രീലേഖയുടെ ജനനം. അതനുസരിച്ച് ഇന്നലെ അവരുടെ ജന്മദിനം. അങ്ങനെയാണെങ്കില്‍ തിരുവനന്തപുരം മേയറാകുമെന്ന് ഏവരും പ്രതീക്ഷിച്ച ശ്രീലേഖയെ ബിജെപിയിലെ ചിലര്‍ വെട്ടി വീഴ്ത്തിയതും അതേ ദിവസം. അതിനിടെ ശ്രീലേഖയെ പുകഴ്ത്തിയ ഫെയ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയാണ്.

മേയര്‍ സ്ഥാനം പ്രതീക്ഷിച്ചാണ് അവര്‍ മത്സരിച്ചതെന്ന് എനിക്കഭിപ്രായമില്ല. പക്ഷേ, ബിജെപി ജയിച്ചാല്‍ മാഡം ശ്രീലേഖ ആയിരിക്കും മേയര്‍ എന്ന പ്രതീതി വരുത്തിയാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ട്, ഡിജിപി റാങ്കില്‍ ഇരുന്ന അവരെ കേവലം ഒരു വാര്‍ഡ് കൗണ്‍സിലര്‍ ആക്കി കുടിയിരുത്താന്‍ തീരുമാനിച്ച ദേശീയപാര്‍ട്ടി ഒരു മഹാ സംഭവം തന്നെ! ഹേ പ്രഭു, ഹേ ഹരി രാം കൃഷ്ണ ജഗന്നാഥം പ്രേമാനന്ദ, യെ ക്യാ ഹുആ..-ഇതാണ് സോണി തോമസ് എന്നയാളിട്ട പോസ്റ്റ്. അതായത് ശ്രീലേഖയെ പുകഴ്ത്തുന്നു. ബിജെപിയെ പരിഹസിക്കുന്നു. ഇതിന് അടിയില്‍ ശ്രീലേഖ ഇട്ട കമന്റാണ് ശ്രദ്ധേയം. നല്ല വാക്കുകള്‍ക്ക് വളരെ നന്ദി, പ്രിയപ്പെട്ട സോണി-ഇതാണ് കമന്റ്. ബിജെപിയെ കളിയാക്കിയ പോസ്റ്റിനെ നല്ലവാക്കായി ബിജെപിയുടെ വൈസ് പ്രസിഡന്റ് കൂടിയായ ശ്രീലേഖ കാണുന്നു. ഇതാണ് രസകരം. ഇത്. ബിജെപി കേന്ദ്രങ്ങളേയും ഞെട്ടിച്ചിട്ടുണ്ട്.

സോണി തോമസിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് ചുവടെ

രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ ആണെങ്കിലും ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍ ആകുമെന്ന് കേട്ടപ്പോള്‍ എനിക്കും സന്തോഷം തോന്നിയിരുന്നു. പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നപ്പോള്‍ അവര്‍ നേരിട്ട അവഗണനകളുടെ ഒരു എപ്പിസോഡിന് ഞാനും സാക്ഷി ആയിട്ടുണ്ട്.
2015-ല്‍ ആണ് ശ്രീലേഖ മാഡത്തെ ഞാന്‍ പരിചയപ്പെടുന്നത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അന്ന് അവര്‍ ട്രാഫിക്ക് ഐജി ആയിരുന്നു. അധികം താമസിയാതെ തന്നെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആയി ചുമതല ഏല്‍ക്കുകയും ചെയ്തു.
ഈ സമയത്താണ് ഇന്ത്യയില്‍ ആദ്യമായി റോഡ് സേഫ്റ്റി വിഷയമാക്കി ഒരു ഹാക്കത്തോണ്‍ നടത്താന്‍ വേള്‍ഡ് ബാങ്ക് തീരുമാനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ റോഡ് സേഫ്റ്റി അതോറിറ്റി കേരളത്തില്‍ ആയതിനാലും റോഡ് സേഫ്റ്റിയുടെ മറ്റുപല മേഖലകളിലും കേരളം മുന്നില്‍ ആയിരുന്നതിനാലുമാണ് കേരളത്തില്‍ത്തന്നെ ഹാക്കത്തോണ്‍ നടത്താമെന്ന് തീരുമാനിച്ചത്.
ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി കൂടി ആലോചിച്ച് അതിനാവശ്യമായ പിന്തുണ ഉറപ്പാക്കി പരിപാടി വിജകരമാക്കി നടത്തുക എന്ന ചുമതല എനിക്കായിരുന്നു. അങ്ങനെയാണ്, ശ്രീലേഖ മാഡത്തിന്റെ നേതൃത്വത്തില്‍ ടെക്നോപാര്‍ക്കില്‍ത്തന്നെ ഹാക്കത്തോണ്‍ നടത്താമെന്ന് തീരുമാനിച്ചത്.
അന്നൊക്കെ ഹാക്കത്തോണ്‍ എന്തെന്ന് അധികമാര്‍ക്കും അറിയില്ലായിരുന്നു. ഹാക്കിങ് എന്നാല്‍ എന്തോ ക്രിമിനല്‍ പരിപാടിയാണെന്ന് മാത്രം വിശ്വസിച്ചിരുന്ന കാലം! അതുകൊണ്ടുതന്നെ വകുപ്പ് മേധാവികളെയും മന്ത്രിമാരെയും ഒക്കെ ഇതെന്താണെന്ന് മനസിലാക്കിക്കുക വളരെ ശ്രമകരമായിരുന്നു. അന്നൊരു ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് നിങ്ങള്‍ എന്തെല്ലാം പറഞ്ഞാലും പേരില്‍ത്തന്നെ ഹാക്കിങ് ഉള്ള സ്ഥിതിക്ക് ഹാക്കത്തോണ്‍ എന്ന പേര് മാറ്റിയില്ലെങ്കില്‍ ഗവര്‍മെന്റില്‍നിന്നും ആരും പങ്കെടുക്കില്ല എന്നാണ്.
റോഡ് സ്ഫേറ്റിയുടെ കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനെ പോലെ തുല്യ പ്രാധാന്യം ആഭ്യന്തര വകുപ്പിനും ഉണ്ട്. അതിനാല്‍ത്തന്നെ, പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പൂര്‍ണ്ണ പിന്തുണയും പ്രോഗ്രാം വിജയകരമാക്കാന്‍ ആവശ്യമായിരുന്നു.
ശ്രീലേഖ മാഡം ഒരു ഐപിഎസ് ഓഫീസര്‍ ആയിരുന്നതിനാല്‍ അത് എളുപ്പം ആയിരിക്കുമെന്നാണ് ഞാനടക്കമുള്ള വേള്‍ഡ് ബാങ്ക് ടീം അംഗങ്ങള്‍ വിചാരിച്ചിരുന്നത്. എന്നാല്‍, പുരുഷാധിപത്യം കൊടികുത്തി വാണിരുന്ന ഒരു വകുപ്പില്‍നിന്നും നിസഹകരണം അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലായിരുന്നു.
കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസര്‍ എന്ന നിലയില്‍ എത്രമാത്രം വിവേചനവും ചവിട്ടി താഴ്ത്തലും ഏറ്റാണ് മാഡം ജോലി ചെയ്തിരുന്നതെന്നതിന്റെ ഒരു ഏകദേശരൂപം അന്ന് എനിക്ക് മനസിലായി.
അന്നത്തെ ഹോം മിനിസ്റ്റര്‍ ആയിരുന്ന കോണ്‍ഗ്രസ് മന്ത്രി ഹാക്കത്തോണ്‍ ഉത്ഘാടനം ചെയ്യാമെന്ന് ഞങ്ങള്‍ രണ്ടുപേരോടും പലപ്രാവശ്യം ഏല്‍ക്കുകയും, ഉത്ഘാടന സമയം ആയിട്ടും മന്ത്രി എത്താതിരുന്നപ്പോള്‍ ഞങ്ങള്‍ മാറിമാറി വിളിച്ചിട്ടും മന്ത്രിയും അദ്ധേഹത്തിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും ഫോണ്‍ എടുത്തില്ല.
അവസാനം ശ്രീ ലോക്‌നാഥ് ബഹ്റയുടെ (അന്ന് അദ്ദേഹം എഡിജിപി ആയിരുന്നു) മഹാമനസ്‌കതകൊണ്ട് ഉത്ഘാടന കര്‍മ്മം അദ്ദേഹംതന്നെ ഏറ്റെടുക്കുകയാണ് ഉണ്ടായത്.
മന്ത്രിക്ക് ഭയങ്കര പനി ആയതിനാലാണ് വരാതിരുന്നത് എന്ന് കുറച്ചുകഴിഞ്ഞപ്പോള്‍ പിഎസ് വിളിച്ചു പറഞ്ഞു. രസകരം എന്നുപറയട്ടെ, അന്ന് വൈകിട്ടുതന്നെ ഒരു കല്യാണ ചടങ്ങിന് മാഡം ചെന്നപ്പോള്‍, പൂര്‍ണ്ണ ആരോഗ്യവാനായി മന്ത്രി അവിടെ ഉണ്ടായിരുന്നു. ബാക്കി എന്താണ് ഉണ്ടായതെന്ന് പറയേണ്ടതില്ലല്ലോ?
എന്തായാലും രണ്ടുദിവസം നീണ്ടുനിന്ന ഹാക്കത്തോണ്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും ഗംഭീരമായി 256 ടീമുകളുടെ പങ്കാളിത്തത്തോടെ നടന്നത് ഒരു മഹാ വിജയംതന്നെ ആയിരുന്നു. അതിന് എനിക്ക് നന്ദി പറയാന്‍ ഒരുപാടുപേരുകള്‍ ഉണ്ട്.
നിരന്തരമായുള്ള അവഗണനകളെയും പ്രതിസന്ധികളെയും മറികടന്നാണ് ശ്രീമതി ശ്രീലേഖ ഇതുവരെ എത്തിയത്. മേയര്‍ സ്ഥാനം പ്രതീക്ഷിച്ചാണ് അവര്‍ മത്സരിച്ചതെന്ന് എനിക്കഭിപ്രായമില്ല. പക്ഷേ, ബിജെപി ജയിച്ചാല്‍ മാഡം ശ്രീലേഖ ആയിരിക്കും മേയര്‍ എന്ന പ്രതീതി വരുത്തിയാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ട്, ഡിജിപി റാങ്കില്‍ ഇരുന്ന അവരെ കേവലം ഒരു വാര്‍ഡ് കൗണ്‍സിലര്‍ ആക്കി കുടിയിരുത്താന്‍ തീരുമാനിച്ച ദേശീയപാര്‍ട്ടി ഒരു മഹാ സംഭവം തന്നെ! ഹേ പ്രഭു, ഹേ ഹരി രാം കൃഷ്ണ ജഗന്നാഥം പ്രേമാനന്ദ, യെ ക്യാ ഹുആ..

ഈ പോസ്റ്റിന് താഴ ശ്രീലേഖയിട്ട കമന്റ് ചുവടെ

നല്ല വാക്കുകള്‍ക്ക് വളരെ നന്ദി, പ്രിയപ്പെട്ട സോണി

കേരള പോലീസിലെ കരുത്തുറ്റ സാന്നിധ്യം: ആര്‍. ശ്രീലേഖ

ബാല്യവും വിദ്യാഭ്യാസവും 1960 ഡിസംബറില്‍ പ്രൊഫസര്‍ എന്‍. വേലായുധന്റെയും രാധമ്മയുടെയും മകളായി ജനിച്ച ശ്രീലേഖയുടെ കുട്ടിക്കാലം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. പതിനാറാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ കടുത്ത കഷ്ടപ്പാടുകളോട് പൊരുതിയാണ് അവര്‍ വളര്‍ന്നത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂള്‍, വിമണ്‍സ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ബിരുദാനന്തര ബിരുദവും എംബിഎയും കരസ്ഥമാക്കി. അധ്യാപികയായും റിസര്‍വ് ബാങ്ക് ഓഫീസറായും ജോലി നോക്കിയ ശേഷമാണ് അവര്‍ സിവില്‍ സര്‍വീസിലേക്ക് എത്തിയത്.

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസര്‍ 1987-ല്‍, തന്റെ 26-ാം വയസ്സില്‍ കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസറായി ശ്രീലേഖ നിയമിതയായി. പുരുഷാധിപത്യമുള്ള പോലീസ് സേനയില്‍ ഒരു സ്ത്രീ എന്ന നിലയില്‍ തുടക്കകാലത്ത് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നെങ്കിലും, അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ മുന്നേറി.

ഔദ്യോഗിക നേട്ടങ്ങള്‍ മൂന്ന് ജില്ലകളില്‍ പോലീസ് സൂപ്പര്‍വൈസറായും സിബിഐയില്‍ എസ്പിയായും ഡിഐജിയായും അവര്‍ മികച്ച രീതിയില്‍ സേവനമനുഷ്ഠിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ കേരളത്തിലെ റോഡപകടങ്ങളുടെ നിരക്ക് വന്‍തോതില്‍ കുറയ്ക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇത് ഇന്ത്യയിലെ തന്നെ വലിയൊരു നേട്ടമായിരുന്നു. കോട്ടയം പ്രവീണ്‍ വധക്കേസ് പോലുള്ള നിര്‍ണ്ണായക കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തത് അവരുടെ ഔദ്യോഗിക ജീവിതത്തിലെ തിളക്കമാര്‍ന്ന അധ്യായമാണ്.

സ്ത്രീ സുരക്ഷയും നിര്‍ഭയ പദ്ധതിയും കേരളത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ‘നിര്‍ഭയ’ എന്ന പദ്ധതിക്ക് നേതൃത്വം നല്‍കിയത് ശ്രീലേഖയാണ്. ഈ പദ്ധതി കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കില്‍ കേരളത്തില്‍ പല ക്രൂരകൃത്യങ്ങളും ഒഴിവാക്കാമായിരുന്നു എന്ന് അവര്‍ വിശ്വസിക്കുന്നു. സ്ത്രീ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണമെന്ന് എപ്പോഴും വാദിച്ചിരുന്ന അവര്‍, ജനങ്ങളുടെ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടാന്‍ മടിയില്ലാത്ത ഉദ്യോഗസ്ഥയായിരുന്നു.

കലാകാരിയും എഴുത്തുകാരിയും കാക്കി വസ്ത്രത്തിനുള്ളിലെ കണിശക്കാരിയായ ഉദ്യോഗസ്ഥ എന്നതിനപ്പുറം ശ്രീലേഖ ഒരു മികച്ച എഴുത്തുകാരി കൂടിയാണ്. കുട്ടികള്‍ക്കായി നിരവധി കവിതകളും കഥകളും അവര്‍ രചിച്ചിട്ടുണ്ട്. സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കുന്നവയാണ് അവരുടെ ഓരോ കൃതികളും. മാതൃകാപരമായ ജീവിതം ഏഷ്യയിലെ ആദ്യത്തെ റോഡ് സുരക്ഷാ ‘ഹാക്കത്തോണ്‍’ തിരുവനന്തപുരത്ത് സംഘടിപ്പിച്ചത് ശ്രീലേഖയുടെ ശ്രമഫലമായാണ്. തളരാത്ത മനക്കരുത്തും നീതി നടപ്പാക്കാനുള്ള ആവേശവും അവരെ പോലീസിലെ കരുത്തുറ്റ വനിതകളുടെ മുന്‍നിരയില്‍ എത്തിച്ചു. പ്രതിസന്ധികളില്‍ പതറാതെ പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ത്രീക്കും വലിയൊരു പ്രചോദനമാണ് ആര്‍. ശ്രീലേഖയുടെ ജീവിതം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.