ശബരിമലയിൽ കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ പറന്ന സംഭവം: ഗുരുതര സുരക്ഷാ വീഴ്ചയെന്ന് എഡിജിപിയുടെ റിപ്പോർട്ട്

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ പറത്തിയ സംഭവത്തിൽ കോസ്റ്റ്ഗാർഡിന് ഗുരുതരമായ പിഴവ് സംഭവിച്ചെന്ന് എഡിജിപി എസ്. ശ്രീജിത്തിന്റെ റിപ്പോർട്ട്. ശബരിമല സ്പെഷ്യൽ കമ്മീഷണർക്ക് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതീവ സുരക്ഷാ മേഖലയായ ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറത്തേണ്ട സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു

.ക്ഷേത്രത്തിന് മുകളിലൂടെ പറക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും, ഇത് സുരക്ഷാ വീഴ്ചയാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.ഹെലികോപ്റ്റർ അതീവ താഴ്ന്നാണ് പറന്നത്, ഇത് സുരക്ഷയ്ക്ക് ഭീഷണിയുമാണ്.ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പകർത്തിയതായി സംശയിക്കുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.സംഭവത്തിൽ പത്തനംതിട്ട എസ്പി വിശദമായ അന്വേഷണം നടത്തും. എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിൽ നിന്ന് വിശദീകരണം തേടാനും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിന് അനുവദിച്ച വ്യോമപാതയെക്കുറിച്ച് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 അതേസമയം, കോസ്റ്റ് ഗാർഡ് സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. പരിശീലനത്തിന്റെ ഭാഗമായി പറത്തിയ ഹെലികോപ്റ്റർ, അന്തരീക്ഷം മേഘാവൃതമായതിനെത്തുടർന്ന് ദിശ തെറ്റിയതാണെന്നാണ് അവരുടെ വാദം. 6000 അടി ഉയരത്തിലാണ് പറന്നതെന്നും, മോശം കാലാവസ്ഥ കാരണം ഉച്ചയ്ക്ക് 1.15-ഓടെ പമ്പയ്ക്ക് സമീപം ഇറക്കേണ്ടി വന്നെന്നുമാണ് കോസ്റ്റ് ഗാർഡ് അധികൃതർ നൽകുന്ന വിശദീകരണം.

സംഭവത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ പ്രതികരണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വഴിതെറ്റി എത്തിയ ഹെലികോപ്റ്റർ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പോലീസിനെ അറിയിച്ചിരുന്നുവെന്നും, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്തതുകൊണ്ട് എന്ത് കുഴപ്പമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.