ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നിന്നുള്ള പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കും; സ്വര്‍ണ്ണത്തിന്റെ അളവില്‍ വന്ന കുറവും ലോഹക്കൂട്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഈ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകും; അതിന് ശേഷം വമ്പന്‍ സ്രാവുകളെ നോട്ടമിടും; ശബരിമലയില്‍ ഇനി എന്ത്?

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളും ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണവും കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ക്ലൈമാക്‌സിലേക്ക്. ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍  നിന്നുള്ള നിര്‍ണ്ണായകമായ ശാസ്ത്രീയ പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കുന്നതോടെ വമ്പന്‍ സ്രാവുകളെ വലയിലാക്കാന്‍ പ്രത്യേക അന്വേഷണ സംഘം  ഒരുങ്ങുന്നു. മെയ് നാലിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, കേരളത്തില്‍ ഭരണമാറ്റമുണ്ടായാല്‍ അന്വേഷണ രീതികള്‍ മാറിമറിയുമെന്നും മുന്‍ മന്ത്രിമാരടക്കം കുടുങ്ങുമെന്നുമുള്ള സൂചനകള്‍ ശക്തമാണ്.
സ്വര്‍ണ്ണത്തിന്റെ അളവില്‍ വന്ന കുറവും ലോഹക്കൂട്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ജംഷഡ്പൂരിലെ ലാബ് റിപ്പോര്‍ട്ടിലൂടെ കൃത്യമായി വ്യക്തമാകും. സ്വര്‍ണ്ണം ചെമ്പാക്കി മാറ്റിയെന്ന ഗൗരവകരമായ ആരോപണത്തിന് ശാസ്ത്രീയമായ അടിത്തറ നല്‍കുന്നതാകും ഈ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്.ഐ.ടിയുടെ പ്ലാന്‍. നിലവില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുന്‍ അംഗം അജികുമാര്‍ എന്നിവരെ ചോദ്യം ചെയ്തത് ഈ നടപടികളുടെ ഭാഗമാണ്. പ്രശാന്തിനെ മൂന്നാം തവണയാണ് എസ്.ഐ.ടി ചോദ്യം ചെയ്തത്.
2025-ല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്വര്‍ണ്ണപ്പാളികള്‍ കൊണ്ടുപോയതിലെ അസ്വാഭാവികതയാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഈ ഇടപാടുകളില്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുന്‍ മന്ത്രിമാര്‍ക്ക് അറിവുണ്ടായിരുന്നോ എന്നും എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്. മെയ് നാലിന് പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലം പുതിയൊരു ഭരണക്രമത്തിന് വഴിതുറന്നാല്‍, ഇപ്പോള്‍ മെല്ലെപ്പോക്കില്‍ തുടരുന്ന പല ഉന്നതതല അന്വേഷണങ്ങളും വേഗത കൈവരിക്കും. ഭരണകൂടത്തിന്റെ തണലില്‍ രക്ഷപെട്ടുനില്‍ക്കുന്ന വമ്പന്‍ സ്രാവുകളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാകും പിന്നീട് നടക്കുക.
ബംഗളൂരു സ്വദേശി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ദേവസ്വം ബോര്‍ഡ് ഉന്നതര്‍ക്കുണ്ടായിരുന്ന അവിശുദ്ധ ബന്ധമാണ് സ്വര്‍ണ്ണക്കൊള്ളയ്ക്ക് വഴിവെച്ചതെന്നാണ് പോലീസിന്റെ നിഗമനം. മിനിറ്റ്സ് രേഖകളില്‍ നടത്തിയ കൃത്രിമങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഹൈക്കോടതിയുടെ കര്‍ശന നിരീക്ഷണത്തിലുള്ള കേസ് ആയതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിച്ചേക്കും.
അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നവര്‍ ആരായാലും മെയ് നാലിന് ശേഷം അവര്‍ അഴിക്കുളിലാകുമെന്ന പ്രതീക്ഷയിലാണ് ഭക്തലോകം. അതിനുള്ള സാധ്യത ഏറെയാണ്. അധികാരം മാറിയില്ലെങ്കില്‍ കേസ് അന്വേഷണം തീരാനും സാധ്യതയുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.