രാഹുൽ ഗാന്ധിയുടെ പൗരത്വ വിവാദം:കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി ,അന്വേഷണം നടത്തുകയോ കേന്ദ്ര ഏജൻസിക്ക് കൈമാറുകയോ ചെയ്യണം;ആഭ്യന്തര മന്ത്രാലയത്തോട് രേഖകൾ ഹാജരാക്കാൻ നിർദ്ദേശം

ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണത്തിൽ കഴമ്പുണ്ടെന്നും അതിനാൽ ഉത്തർപ്രദേശ് സർക്കാർ നേരിട്ടോ അല്ലെങ്കിൽ ഒരു കേന്ദ്ര ഏജൻസി മുഖേനയോ അന്വേഷണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.

രാഹുൽ ഗാന്ധിക്ക് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം തള്ളിയ പ്രത്യേക എംപി/എംഎൽഎ കോടതിയുടെ 2026 ജനുവരി 28-ലെ ഉത്തരവിനെതിരെ കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ എസ് വിഘ്‌നേഷ് ശിശിർ സമർപ്പിച്ച ഹർജിയിലാണ് ഈ നിർണ്ണായക വിധി. വാദത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള രേഖകൾ അതീവ രഹസ്യ സ്വഭാവമുള്ളതാണെന്നും അതിനാൽ തുറന്ന കോടതിയിൽ വാദം കേൾക്കരുതെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ എസ്.ബി. പാണ്ഡെ അഭ്യർത്ഥിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി വിവേക് മിശ്ര, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ പ്രണവ് റായി എന്നിവർ ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. കോടതി ഇവ പരിശോധിച്ച ശേഷം തിരികെ നൽകി.കേസിൽ കേന്ദ്ര സർക്കാരിനെ എതിർ കക്ഷിയായി ചേർക്കാൻ ഹർജിക്കാരന് കോടതി അനുമതി നൽകി.

 രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് തെളിയിക്കുന്ന യുകെ സർക്കാരിന്റെ രേഖകളും രഹസ്യ ഇമെയിലുകളും തന്റെ പക്കലുണ്ടെന്നാണ് ഹർജിക്കാരനായ വിഘ്‌നേഷ് ശിശിർ അവകാശപ്പെടുന്നത്. പാസ്‌പോർട്ട് നിയമം, ഒഫീഷ്യൽ സീക്രട്ട്‌സ് ആക്ട് എന്നിവയുടെ ലംഘനം നടന്നതായും അദ്ദേഹം ആരോപിക്കുന്നു.

നേരത്തെ, പൗരത്വ വിഷയത്തിൽ തീരുമാനമെടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കീഴ്ക്കോടതി എഫ്‌ഐആർ ആവശ്യം തള്ളിയിരുന്നത്. എന്നാൽ ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഇടപെടൽ രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയമായി വലിയ വെല്ലുവിളിയാകും. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ നിർദ്ദേശം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.