പീഡനക്കേസിലെ പ്രതി ഇരയെ വിവാഹം കഴിച്ചാലും കേസ് നിലനിൽക്കും; ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിന്നീട് അവരെ വിവാഹം കഴിച്ചാലും കുറ്റകൃത്യത്തിന്റെ ഗൗരവം കുറയുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. പോക്‌സോ  നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി പ്രതി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഗിരീഷ് കത്പാലിയ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. കേസിൽ നിന്ന് രക്ഷപ്പെടാൻ വിവാഹത്തെ ഒരു മറയാക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോൾ പരിചയപ്പെട്ട പ്രതി വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി.പീഡനത്തെത്തുടർന്ന് പെൺകുട്ടി രണ്ട് തവണ ഗർഭിണിയായെന്നും അപ്പോഴെല്ലാം പ്രതി നിർബന്ധിച്ച് ഗർഭം അലസിപ്പിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. പിന്നീട് പെൺകുട്ടി പ്രായപൂർത്തിയായപ്പോൾ പ്രതി അവരെ വിവാഹം കഴിച്ചു. ഈ വിവാഹം ചൂണ്ടിക്കാട്ടിയാണ് കേസിൽ നിന്ന് മോചിപ്പിക്കണമെന്നും ജാമ്യം നൽകണമെന്നും പ്രതി ആവശ്യപ്പെട്ടത്.

 വിവാഹം കഴിച്ചു എന്നത് നിയമപരമായ കുറ്റവിമുക്തിക്കുള്ള കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി അറസ്റ്റിലായതിന് ശേഷം നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു തന്ത്രമായിട്ടാണ് ഈ വിവാഹത്തെ കാണുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള ലൈംഗികാതിക്രമം സമൂഹത്തോടുള്ള കുറ്റകൃത്യമാണെന്നും അതിൽ ഒത്തുതീർപ്പുകൾ സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി.

കുറ്റകൃത്യം നടന്ന സമയത്ത് ഇര പ്രായപൂർത്തിയാകാത്ത ആളായിരുന്നു എന്ന വസ്തുതയ്ക്കാണ് നിയമം മുൻഗണന നൽകുന്നത്. പോക്സോ നിയമത്തിന്റെ അന്തഃസത്ത ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഈ വിധി സമാനമായ കേസുകളിൽ വലിയ സ്വാധീനം ചെലുത്തും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.