ഇംഫാൽ: സമാധാന ശ്രമങ്ങൾക്കിടെ മണിപ്പൂരിൽ വീണ്ടും നടുക്കുന്ന അക്രമസംഭവങ്ങൾ. ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌രാംഗിൽ ജനവാസ മേഖലയ്ക്ക് നേരെ നടന്ന റോക്കറ്റ് ആക്രമണത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. അഞ്ച് വയസ്സുള്ള ആൺകുട്ടിയും അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കുട്ടികളുടെ മാതാവിന് ഗുരുതരമായി പരിക്കേറ്റു.
ഏപ്രിൽ ഏഴിന് പുലർച്ചെ അതിർത്തി പ്രദേശമായ ട്രോങ്‌ലോബി അവാങ് ലെയ്‌കായിലാണ് സംഭവം. അതിർത്തി സുരക്ഷാ സേനാംഗമായ ഓയിനം മലംങ്‌ഗൻബയുടെ വീടിന് മുകളിലേക്ക് സായുധ സംഘം വിക്ഷേപിച്ച റോക്കറ്റ് പതിക്കുകയായിരുന്നു. ആക്രമണ സമയം വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുടുംബം.പരിക്കേറ്റ മലംങ്‌ഗൻബയുടെ ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്ആക്രമണത്തിൽ പ്രകോപിതരായ നാട്ടുകാർ ബിഷ്ണുപുർ വഴി കടന്നുപോയ രണ്ട് ഓയിൽ ടാങ്കറുകൾക്കും ഒരു ട്രക്കിനും തീയിട്ടു. മേഖലയിൽ ജനക്കൂട്ടം അക്രമാസക്തരായതോടെ സുരക്ഷാസേന ഇടപെട്ടു.
കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ മൊയ്‌രാങ് പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഇംഫാൽ താഴ്വരയിലെ സ്കൂളുകൾക്ക് അധികൃതർ അടിയന്തര അവധി പ്രഖ്യാപിച്ചു.സായുധ സംഘങ്ങൾ തമ്പടിച്ചിട്ടുള്ള ചുരാചന്ദ്പൂർ ജില്ലയുടെ അതിർത്തി പ്രദേശമാണ് മൊയ്‌രാങ്. മാസങ്ങളായി തുടരുന്ന വംശീയ കലഹത്തിന് നേരിയ ശമനമുണ്ടായെന്ന് കരുതിയ ഘട്ടത്തിലാണ് റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചുള്ള പുതിയ ആക്രമണങ്ങൾ സുരക്ഷാസേനയ്ക്ക് വലിയ വെല്ലുവിളിയാകുന്നത്. മേഖലയിൽ സൈന്യം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നീറ്റ് – യു.ജി പുനഃപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കില്ല ; സുപ്രീം കോടതി


വിവാഹമോചനം നേടാതെ ലിവ്-ഇൻ റിലേഷൻഷിപ്പ് നിയമപരമല്ല; സംരക്ഷണം തേടിയെത്തിയ ദമ്പതികളുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി





