കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൽകിയാണ് പത്രിക പ്രകാശനം ചെയ്തത്. രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടികൾക്ക് പുറമെ, കേരളത്തിലെ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള വിപ്ലവകരമായ വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ആറിന ഇന്ദിര ഗ്യാരണ്ടി’ എന്ന പേരിലാണ് പ്രധാന വാഗ്ദാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ പൂർണ്ണമായും സൗജന്യ യാത്ര ഉറപ്പാക്കും എന്നതാണ് പ്രകടന പത്രികയിലെ ശ്രദ്ധേയമായ പ്രഖ്യാപനം. കോളേജ് വിദ്യാർത്ഥിനികൾക്ക് പഠനസഹായമായി പ്രതിമാസം 1,000 രൂപ നൽകും. നിലവിലെ ക്ഷേമ പെൻഷനുകൾ 3,000 രൂപയായി വർദ്ധിപ്പിക്കും. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു. യുവാക്കൾക്ക് ബിസിനസ്സ് തുടങ്ങാൻ അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പയും മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പും പത്രികയിലുണ്ട്.
റബ്ബറിന് 300 രൂപ തറവില ഉറപ്പാക്കുമെന്നും സിയാൽ മാതൃകയിൽ റബ്ബർ കമ്പനി ആരംഭിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കുന്നു. നെല്ലിന് 35 രൂപ സംഭരണ വില നൽകും. ആരോഗ്യ മേഖലയിൽ കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതിതരംഗം പദ്ധതികൾ പുനരാരംഭിക്കും. ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ഡയാലിസിസ്, സ്ത്രീകൾക്കായി ‘ഷീ ഹോസ്പിറ്റലുകൾ’, ജിപ്‌മെർ മാതൃകയിൽ ബില്ലില്ലാത്ത ആശുപത്രികൾ എന്നിവയും വാഗ്ദാനങ്ങളിലുണ്ട്.
വയനാട്ടിൽ ആധുനിക സൗകര്യങ്ങളുള്ള ട്രൈബൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും. ക്യാമ്പസുകളിലെ റാഗിംഗ് തടയാൻ ‘സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ്സ് ആപ്പ്’ കൊണ്ടുവരും. വിവേചനങ്ങൾക്കെതിരെ ‘രോഹിത് വെമുല നിയമം’ നടപ്പിലാക്കും. അന്താരാഷ്ട്ര തൊഴിൽ വിപണി പഠിക്കാൻ ‘ജോബ് വാച്ച് ടവർ’ രൂപീകരിക്കും
.വിശപ്പില്ലാത്ത കേരളത്തിനായി ഇന്ദിര കാന്റീനുകൾ,അഞ്ച് വർഷത്തിനുള്ളിൽ 5 ലക്ഷം പേർക്ക് വീട്.ആശാ വർക്കർമാരുടെ വേതനം 700 രൂപയാക്കും.തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ/ലൈറ്റ് മെട്രോ പദ്ധതികൾ. മതസൗഹാർദ്ദത്തിനായി ‘മിനിസ്ട്രി ഓഫ് ടോളറൻസ്’.അഴിമതി തടയാൻ സ്റ്റേറ്റ് വിജിലൻസ് കമ്മീഷൻ.തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ യുഡിഎഫിന്റെ ഈ വമ്പൻ വാഗ്ദാനങ്ങൾ വോട്ടർമാരെ എത്രത്തോളം സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.


കുംഭമേള പെണ്‍കുട്ടിയുടെ വിവാഹം: നിലപാടില്‍ ഉറച്ച് കേരള പോലീസ്; മധ്യപ്രദേശുമായുള്ള നിയമപ്പോരിന് സാധ്യത; കമ്മീഷന് വിധി നിര്‍ണ്ണായകം
തെന്മലയിൽ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു





